ആലുവ: കേരളത്തനിമയെ മതത്തിന്റെ ചട്ടക്കൂട്ടില്‍ നിര്‍ത്തി വിചാരണചെയ്ത് തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ സാംസ്കാരിക സമൂഹത്തിന്റെ ചെറുത്തുനില്പ് അനിവാര്യമാണെന്ന് തപസ്യ സംസ്ഥാന വാര്‍ഷിക യോഗം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
ഓണാഘോഷവും നിലവിളക്കും ക്ഷേത്രാനുഷ്ടാനങ്ങളുമടക്കം കേരളീയ സംസ്കൃതിയുടെ ഈടുവെയ്പുകളെയെല്ലാം വിവാദത്തില്‍ മുക്കി ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കപടപുരോഗമനവാദികള്‍ പരിശ്രമിച്ച് പരാജയപ്പെട്ട പതിവ് അഭ്യാസങ്ങള്‍ പുതിയവേഷത്തില്‍ അരങ്ങേറുന്നതിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.
കേരളീയകലകളെയും സാമൂഹികജീവിതത്തെയും സംസ്കാരസമ്പന്നമാക്കിയ ക്ഷേത്രസംസ്കൃതിയെ അനാചാരമെന്നും അന്ധവിശ്വാസമെന്നും അപഹസിച്ച് പരിഹാസ്യരായവരാണ് അതേ സാംസ്കാരികാധിനിവേശ തന്ത്രങ്ങള്‍ അധികാരത്തിന്റെ പിന്‍ബലത്തോടെ വീണ്ടും നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങുന്നത്. നിരീശ്വരവാദത്തിന്റെയും അസ്മിതാ നിഷേധത്തിന്റെയും വക്താക്കള്‍ വിശ്വാസികളുടെ വേഷം കെട്ടി ഐതിഹ്യങ്ങളില്‍ പോലും ജാതിചിന്ത ആരോപിക്കാന്‍ ധൈര്യപ്പെടുന്നത് നിസ്സാരമായി കാണാനാവില്ല.
കലയെയും സംസ്കാരത്തെയും പോഷിപ്പിക്കേണ്ട അക്കാദമികളുടെ തലപ്പത്ത് രാഷ്ട്രീയചട്ടുകങ്ങളെ കുടിയിരുത്തിയ ഭരണകൂടധാര്ഷ്ട്യമാണ് ഇപ്പോള്‍ കേരളീയതയുടെ നേരെ വാളോങ്ങുന്നത്. മലയാളിയുടെ സമത്വചിന്തയ്ക്ക് മേല്‍ വിഭാഗീയതയുടെ വിഷം പടര്‍ത്തുന്ന ഇത്തരം നീക്കങ്ങള്‍ കേരളത്തിന്റെ സാംസ്കാരിക ജീവിതത്തെ തകര്‍ക്കാനുള്ള പരിശ്രമമാണെന്ന് തപസ്യ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: