ആലുവ: ഭാരതീയ സംസ്കാരത്തെ തകര്‍ക്കാന്‍ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ലെന്ന് തപസ്യ സംസ്ഥാന രക്ഷാധികാരി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്. ആലുവ കേശവസ്മൃതിയില്‍ തപസ്യകലാസാഹിത്യവേദി വര്‍ഷാന്ത പൊതുസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.
മാര്‍ക്സിയന്‍ എഴുത്തുകാരും ഭരണകൂടങ്ങളും ദേശീയതയ്ക്കെതിരായ പ്രയത്നത്തിലാണ് ഏര്‍പ്പെടുന്നത്. മൂന്നരപ്പതിറ്റാണ്ട് തുടര്‍ച്ചയായി ഭരിച്ച നാട്ടില്‍ മമതബാനര്‍ജിയുടെ മുന്നില്‍ മൂക്കുംകുത്തി വീണവരാണവര്. കേരളത്തിലതിന്റെ അവസ്ഥ ചത്ത പാമ്പിന്റെ വാല് അനങ്ങുംപോലെയാണ്. അവരുടെ കുപ്രചാരണങ്ങളില്‍ തകരുന്നതല്ല നാടിന്റെ തനിമയും സംസ്കാരവും.
മഹാബലിയും ഓണാഘോഷവുമൊക്കെയാണ് ഒടുവിലത്തെ ആയുധങ്ങള്‍. മഹാബലിയും മറ്റും തൊഴിലാളിവര്ഗപ്രതിനിധികളാണെന്ന മട്ടിലാണ് പ്രചാരണം. പുരാണങ്ങള്‍ പ്രകാരം യുധിഷ്ഠിരനെക്കാള്‍ മുന്തിയ പൂണൂല്ധാരിയായിരുന്നു. ഭരണമേറ്റ ഉടന്‍ ദൃശ്യ, ശ്രവ്യകലകള്‍ നാട്ടില്‍ നിന്ന് നിരോധിച്ചുകളഞ്ഞ ഭരണാധികാരിയാണ്. ശിഷ്ടരെ ദ്രോഹിക്കുകയായിരുന്നു ശീലം. വിശ്വജിത്ത് എന്ന യാഗത്തിന്റെ അവസാനത്തില്‍ നടക്കുന്ന ചടങ്ങ് എന്ന നിലയിലാണ് മഹാബലിയുടെ ദാനം. അല്ലാതെ വലിയ ദാനശീലനായിരുന്നു എന്ന് പറയുന്നതും വസ്തുതയല്ലെന്ന് അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറിന്റെ കലയും സാഹിത്യവുമെല്ലാം ഇന്ന് ഭാരതത്തിലെ ആചാര്യന്മാരെ ചുറ്റിയാണ് കറങ്ങുന്നത്. ആനന്ദവര്‍ധനന്റെ ധ്വന്യാലോകവും ഭരതമുനിയുടെ നാട്യശാസ്ത്രവുമാണ് അവര്‍ അളവുകോലാക്കുന്നത്.
തപസ്യ മാര്‍ഗദര്‍ശി എം.എ. കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ്, ജനറല്‍ സെക്രട്ടറി പി.കെ. രാമചന്ദ്രന്, അമ്പലപ്പുഴ ഗോപകുമാര്‍, പ്രൊഫ. പൂജപ്പുര കൃഷ്ണന് നായര്‍, കല്ലറ അജയന്, കുമാര്‍ ചെല്ലപ്പന്, സിന്ധു പുഴയ്ക്കല്‍, കെ. ലക്ഷ്മി നാരായണന്, പി. ബാലകൃഷ്ണന്, പി. ഉണ്ണിക്കൃഷ്ണന്, രേണുക വര്‍മ്മ, സി.സി. സുരേഷ്, കെ. സതീഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: