പേരാമ്പ്ര: പശുക്കടവ് കടന്തറപ്പുഴയിലെ ചെക്ഡാമില്‍ കുളിക്കുന്നതിനിടയില്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറു യുവാക്കളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കുട്ടിക്കുന്നുമ്മല്‍ ദേവദാസിന്റെ മകന് വിപിന്‍ ദാസിന്റെ (22) മൃതദേഹമാണ് പൂഴിത്തോട് പദ്ധതിയുടെ പവര്‍ഹൗസിനു സമീപത്തു നിന്നും കണ്ടെടുത്തത്.
ഇതോടെ ദുരന്തത്തില്‍ കാണാതായ ആറു പേരില്‍ അഞ്ചു പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. പാറയുള്ള പറമ്പത്ത് രാജന്റെ മകന് വിഷ്ണുവിനായി തെരച്ചില്‍ തുടരുകയാണ്. കുറ്റ്യാടി ഫയര്‍ഫോഴ്സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.
പശുക്കടവ് കടന്തറ പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ ആറു പേരെയാണ് കാണാതായത്. ഇതില്‍ ഒരാളുടെ മൃതദേഹം ഞായറാഴ്ച രാത്രിയും മൂന്നുപേരുടേത് തിങ്കളാഴ്ചയും കണ്ടെടുത്തിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് പൂഴിത്തോട് ജലവൈദ്യുതി പദ്ധതിയുടെ എക്കലിലാണ് ദാരുണ സംഭവമുണ്ടായത്. പശുക്കടവ് കുറ്റ്യാടിപ്പുഴയുടെ പോഷകനദിയായ കടന്ത്രപ്പുഴയും ഇല്യാനിപ്പുഴയും ചേരുന്നഭാഗത്തെ പൃക്കന്തോട് ചെക്ഡാമില്‍ കുളിക്കവെയാണ് ഒമ്പത് യുവാക്കള്‍ ശക്തമായ ഒഴുക്കില്‍പെട്ടത്. ഇതില്‍ മൂന്നു പേര് നീന്തി രക്ഷപ്പെട്ടു. കോതോട് വിനോദിന്റെ മകന് വിനീഷ് (21), ബാലന്റെ മകന് അമല്‍ (20), രാജന്റെ മകന് വിഷ്ണു (21) എന്നിവരാണ് രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: