ന്യൂദല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിനുള്ളില്‍ ഭീകരക്യാമ്പുകള്‍ തകര്‍ക്കാന്‍ സുരക്ഷാ സേന ശക്തമായ നടപടികള്‍ തുടങ്ങി. ഉറി ആക്രമണത്തെതുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താന്‍ രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി ജമ്മു കശ്മീരിലെത്തി കൂടിയാലോചനകള്‍ തുടങ്ങിയിട്ടുണ്ട്. കശ്മീരിലെ പ്രതിഷേധം മുതലെടുത്ത് കൂടുതല്‍ ഭീകര ക്യാമ്പുകള്‍ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. ഇത് തകര്‍ക്കുകയാണ് ആദ്യ നടപടി. കഴിഞ്ഞ ദിവസം രാത്രി ഹന്ദ്വാരയില് പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയ ശേഷം കടന്നു കളഞ്ഞ ഭീകരരില്‍ ഒരാളെ സുരക്ഷാസേന വധിച്ചിട്ടുണ്ട്.
ഉറി ആക്രമണത്തെക്കുറിച്ചുള്ള എന്‍ഐഎയുടെ അന്വേഷണവുമായി അമേരിക്ക സഹകരിക്കും. അമേരിക്കയിലെ മാന്‍ഹാട്ടനിലെ സ്ഫോടനക്കേസിലെ മുഖ്യപ്രതിക്കും പാക് ബന്ധമുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഭീകരരെ പാക്കിസ്ഥാന് സംരക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടു.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നാളെ ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കാനിരിക്കെ കൂടുതല്‍ രാജ്യങ്ങള്‍ പാക്കിസ്ഥാനെതിരെ രംഗത്ത് വന്നിട്ടുണ്ട്. റഷ്യ, ബ്രിട്ടണ്, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളാണ് ഭാരതത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: