ന്യൂദല്‍ഹി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പൊതുജന മധ്യത്തില്‍ വെച്ച് കുത്തിക്കൊന്നു. 21 കാരിയായ കരുണ എന്ന യുവതിയാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്. ദല്‍ഹിയിലെ ബുരാരിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.
34 കാരനായ സുരേന്ദര്‍ എന്ന വ്യക്തിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ആളുകള്‍ നോക്കി നില്‍ക്കെ നടുറോഡില്‍ വെച്ച് ഇയാള്‍ കരുണയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. 22 തവണയാണ് ഇയാള്‍ കരുണയുടെ ശരീരത്തില്‍ കുത്തിയത്. ഇവര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ കരുണയെ കൊലപ്പെടുത്തിയത്. ഭാര്യയുമായി അകന്നു കഴിയുന്ന സുരേന്ദര്‍ ഒരു വര്‍ഷത്തിലേറെയായി കരുണയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് പതിവായിരുന്നു.
ഇതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അഞ്ചു മാസങ്ങള്‍ക്ക് മുമ്പ് യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇരുവിഭാഗത്തിന്റെയും സമ്മതത്തോടെ കേസ് ഒത്തുതീര്‍പ്പാക്കുകയും നടപടിയെന്നും എടുക്കാതെ വിടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇയാള്‍ വിവാഹ മോചനം നേടിയിട്ടില്ലെന്നും കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: