കരുനാഗപ്പള്ളി: കാര്‍ഷികാവശ്യങ്ങള്‍ക്കായി കുലശേഖരപുരം പഞ്ചായത്തിലെ പാടശേഖരസമിതിക്ക് ജനകീയാസൂത്രണപദ്ധതി പ്രകാരം ട്രാക്ടര്‍, മെതിയന്ത്രം എന്നിവ വാങ്ങുന്നതിലെ അഴിമതി സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കുലശേഖരപുരം ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. 1997-98 കാലഘട്ടത്തില്‍ തഴവയല്‍ പാടശേഖരസമിതിയ്ക്കു വേണ്ടി സെക്രട്ടറിയും, നിലവിലെ പഞ്ചായത്ത് ഭരണസമിതിയിലെ ക്ഷേമകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാനുമായമറ്റത്ത് ഡി.രാജനാണ് യന്ത്രം വാങ്ങുന്നതിനുള്ള തുക കൈപറ്റിയത്. എന്നാല്‍ യന്ത്രങ്ങള്‍ വാങ്ങിയതിന്റെയോ രജിസ്റ്റര്‍ ചെയ്തതിന്റെയോ യന്ത്രം ഉപയോഗിച്ചതിന്റെയോ രേഖകളൊന്നും നാളിതുവരെ രാജന് പഞ്ചായത്തിലോ കൃഷിഭവനിലോ സമര്‍പ്പിച്ചിട്ടില്ല. പഞ്ചായത്തില്‍ നിന്നും കൃഷിഭവനില്‍ നിന്നും രേഖകള്‍ ഹാജരാക്കാന്‍ കത്തുനല്‍കിയിട്ടും രേഖകള്‍ ഹാജരാക്കിയിട്ടില്ലാത്തതുമാണ്. തുടര്‍ന്ന് നടന്ന വിവിധ ഓഡിറ്റുകളിലും നിയമസഭാ പെറ്റീഷന് കമ്മിറ്റിയുടേയും അക്കൗണ്ട്സ് ജനറലിന്റെ അന്വേഷണത്തിലും പലിശയും പിഴപലിശയും ഉള്‍പ്പെടെ 21,08,700 രൂപ രാജനില്‍ നിന്നും ഈടാക്കാന്‍ നിര്‍ദ്ദേശിച്ചതിന് പ്രകാരം പഞ്ചായത്ത് സെക്രട്ടറി നാസറുദീന്‍ കത്തു നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് 21 ലക്ഷത്തില്‍പരം രൂപ അടക്കാതിരിക്കാനാണ് ശ്രമിച്ചുവരുന്നത്. ഇതിനെതിരെ രാജന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപിയിലെ ചന്ദ്രബാബുഅയോധ്യ, വിജിലന്‍സ് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് വിജിലന്‍സ് സിഐ രവികുമാറിന്റെ നേതൃത്വത്തില്‍ കുലശേഖരപുരം പഞ്ചായത്തില്‍ പരിശോധന നടത്തിയത്. പരാതിക്കാരനായ ചന്ദ്രബാബു, കൃഷി ഓഫീസര്‍ ബിനീഷ്, പഞ്ചായത്തു സെക്രട്ടറി ശ്രീരാജ്, മുന്‍ പഞ്ചായത്തു സെക്രട്ടറി നാസറുദീന്‍ എന്നിവരെ വിജിലന്‍സിന്റെ കൊല്ലത്തെ ഓഫീസില്‍ വിളിച്ചുവരുത്തി മൊഴി എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: