കൊട്ടാരക്കര: കാര്‍ഗില്‍ യുദ്ധത്തില്‍ മെഡല്‍ നേടിയ ജവാന് പോലീസിന്റെ ക്രൂരമര്‍ദ്ദനം. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് മെഡല്‍ നേടിയ വിരമിച്ച ജവാന് പൂത്തൂര്‍ കരിമ്പിന്‍പുഴ രമ്യഭവനില്‍ രവീന്ദ്രനാണ് ശാസ്താംകോട്ട പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്.
പരാതി കൊടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ പോലും പോലീസ് തയ്യാറാകാത്തതിനെ തുടര്‍ന്ന് നിയമയുദ്ധത്തിനൊരുങ്ങുകയല്ലാതെ മറ്റ് വഴിയില്ലന്ന് ഇപ്പോഴും കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രവീന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു. തന്റെ എക്സ് ആര്‍മി എന്ന പിക്കപ്പ് വാനുമായി എട്ടിന് ഭരണിക്കാവ് ജംഗ്ഷനില്‍ വയറിംഗിനുള്ള സാധനം വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. വാഹനം പാര്‍ക്ക് ചെയ്ത് കടയിലേക്ക് കയറാനൊരുങ്ങിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ശിവകുമാര്‍ എന്ന പോലീസുകാരന് അസഭ്യവര്‍ഷവുമായി എത്തുകയും ഷര്‍ട്ടിന് കുത്തിപിടിച്ച് വണ്ടിയിലേക്ക് തള്ളികയറ്റുകയും മര്‍ദ്ദിക്കുകയും ചെയ്തു. ശാസ്താംകോട്ട സ്റ്റേഷനിലെത്തിച്ച ശേഷം ഒരു മുറിയില്‍ കയറ്റി അസഭ്യം വിളിക്കുകയും മൊബൈല്‍ഫോണ്‍ എടുത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. മൊബൈല്‍ഫോണ്‍ എടുക്കാനായി കുനിഞ്ഞപ്പോള്‍ നടുവിന് ഇടിച്ചു. മറ്റ് പോലീസുകാര്‍ ഇടപെട്ടാണ് മര്‍ദ്ദനം നിര്‍ത്തിയത്. പിന്നീട് സംഭവം ആരോടും പറയരുതെന്ന് പറഞ്ഞ് 100 രൂപ പെറ്റി നല്കി വിട്ടയച്ചു. സംഭവം എസ്ഐയോട് പറഞ്ഞപ്പോള്‍ അന്വേഷിക്കാം എന്നു പറഞ്ഞ എസ്ഐ പിന്നീട് ഫോണ്‍ എടുത്തില്ല. ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ സ്കാന്‍ ചെയ്യാന്‍ കുറിച്ച് നല്കി. കൊട്ടാരക്കരയിലുള്ള ഐസിഎച്ചുമായി ബന്ധപ്പെട്ട് സ്കാന്‍ചെയ്ത് കൊട്ടാരക്കര താലൂക്കാശുപത്രിയിലെ എല്ലുരോഗ വിദഗ്ദനെ കാണിച്ചപ്പോള്‍ നട്ടെല്ലിന് കുഴപ്പമുണ്ടെന്നും അഡ്മിറ്റാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അന്ന് മുതല്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഒമ്പതിന് തന്നെ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ അന്വേഷണം നടത്തുകയൊ തന്റെ മൊഴി രേഖപെടുത്തുകയോ ചെയ്തിട്ടില്ല. ഇതിനെതിരെ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഡിസ്ചാര്‍ജ്ജ് ആയാല്‍ ഉടന്‍ തന്നെ മുഖ്യമന്ത്രി, ഡിജിപി, മിലിട്ടറി അധികാരികള്‍ എന്നിവരെ നേരില്‍ കണ്ട് പരാതി നല്‍കുമെന്നും രവീന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: