കണ്ണൂര്‍: ജില്ലയിലെ സിപിഎം അക്രമങ്ങള്‍ ആസൂത്രിതം. ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെങ്ങും ബിജെപി പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്ന സക്രിയ പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗമായി സിപിഎമ്മിന്റെ ജില്ലാ നേതൃത്വം ആസൂത്രണം ചെയ്ത അക്രമങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതെന്ന് വ്യക്തമാകുന്നു. സമ്മേളനത്തിന് മുന്നോടിയായി നടന്ന ഗൃഹസമ്പര്‍ക്ക പരിപാടികളിലും പതാകദിനം, ശുചീകരണം, ബൈക്ക് റാലികള്‍ തുടങ്ങിയവയിലെല്ലാം വന്‍ ജനപങ്കാളിത്തമാണ് ജില്ലയിലെമ്പാടും ഉണ്ടായത്. മാര്‍ക്സിസ്റ്റ് കേന്ദ്രങ്ങളില്‍ പോലും സമ്മേളനത്തിന്റെ വരവറിയിച്ച് വമ്പിച്ച പ്രചാരണ പരിപാടികളാണ് ബിജെപിയുടെ നേതൃത്വത്തില്‍ നടന്നത്. സംഘടനാ സംവിധാനം പൂര്‍ണ്ണമായും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കിയ സിപിഎം ജില്ലാ നേതൃത്വം കളളക്കഥകള്‍ പ്രചരിപ്പിച്ചും അക്രമങ്ങള്‍ നടത്തിയും സമ്മേളനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന കണക്കൂ കൂട്ടലിലാണ് അക്രമങ്ങള്‍ നടത്തുന്നതെന്നാണ് സൂചന.
സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ത്തന്നെ ജില്ലയിലെ പലമേഖലകളിലും പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചും മറ്റും സിപിഎം പ്രവര്‍ത്തകര്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ഇതിനു ശേഷം ഒരു ദിവസം ചുരുങ്ങിയത് രണ്ടിടങ്ങളിലെങ്കിലും സിപിഎം സംഘം ബിജെപി പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ നടത്തി വരികയാണ്.
കഴിഞ്ഞ ഒരു മാസത്തിനുളളില്‍ തില്ലങ്കേരിയില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സിപിഎം സംഘം പാതിരിയാട് ബിജെപി പ്രവര്‍ത്തകനെ അക്രമിച്ച് മൃതപ്രായനാക്കി. കൂടാതെ തലശ്ശേരി കോടിയേരി ഉള്‍പ്പെടെ തലശ്ശേരി മേഖലയില്‍ ബിജെപി പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ക്ക് നേരെ അക്രമം നടത്തി. ഏറ്റവുംമൊടുവില്‍ കഴിഞ്ഞദിവസം രാത്രി പളളിക്കുന്നില്‍ യുവമോര്‍ച്ച മണ്ഡലം സെക്രട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമം നടന്നു. അനുദിനം അക്രമങ്ങള്‍ നടത്തി ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങിലുള്പ്പെടെ ബിജെപിക്ക് അനുകൂലമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇല്ലാതാക്കുക, ഒപ്പം ദേശീയ സമ്മേളനത്തില്‍ കണ്ണൂരില്‍ നിന്നുളള ജനപങ്കാളിത്തം കുറക്കുക; ഒപ്പം പാര്‍ട്ടിക്കുളളിലെ അഭിപ്രായഭിന്നതകള്‍ക്ക് മറയിടുക തുടങ്ങിയ ഗൂഢലക്ഷ്യങ്ങളോടെയാണ് സിപിഎം കണ്ണൂര്‍ ജില്ലയിലാകമാനം അക്രമം നടത്തുന്നതെന്ന് വ്യക്തമാവുകയാണ്. വരും ദിവസങ്ങളില്‍ ജില്ലയില്‍ കൂടുതല്‍ അക്രമങ്ങള്‍ നടത്താന്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണങ്ങള്‍ നടത്തിക്കഴിഞ്ഞതായും സൂചനയുണ്ട്. ഇതിനായി ആയുധങ്ങളുടേയും ബോംബുകളുടേയും വന്‍ശേഖരം തന്നെ സിപിഎം നടത്തിയിട്ടുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: