മാവേലിക്കര: മിച്ചല്‍ ജംഗ്ഷനില്‍ സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് അണപൊട്ടിയ രോക്ഷത്തില്‍ നഗരം സ്തംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സിഗ്നല്‍ തെറ്റിച്ച് അമിത വേഗതയില്‍ എത്തിയ സ്വകാര്യ ബസ് ബൈക്കിലേക്ക് ഇടിച്ചു കയറിയത്.
അപകടത്തെ തുടര്‍ന്ന് രോക്ഷാകുലരായ യാത്രക്കാരും നാട്ടുകാരും ബസിന്റെ പിന്‍വശത്തെ ചില്ല് അടിച്ചു തകര്‍ത്തു. ബസ് അപകട സ്ഥലത്തുനിന്നും മാറ്റാനുള്ള പോലീസിന്റെ നീക്കം നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് മിച്ചല്‍ ജംഗ്ഷനില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാത്തതാണ് അപകടങ്ങള്‍ തുടരുന്നതിന് കാരണമെന്നും ജില്ലാ കളക്ടര്‍ സ്ഥലത്തെത്താതെ പിന്‍വാങ്ങില്ലെന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ചു നിന്നു. മാവേലിക്കര സിഐ പി. ശ്രീകുമാര്‍, എസ്ഐ ഇ.അജീബ് എന്നിവര്‍ ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. രണ്ടരയോടെ ആര്‍ഡിഒ എ.ഗോപകുമാര്‍ എത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. ആദ്യം വഴങ്ങാന്‍ തയ്യാറായില്ലെങ്കിലും അടിയന്തരമായി നഗരസഭ ചെയര്‍പേഴ്സന്റെ ഓഫീസില്‍ യോഗം ചേരാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സമര്‍ക്കാര്‍ പിന്‍വാങ്ങിയത്.
ചെയര്‍പേഴ്സണ്‍ ലീലഅഭിലാഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എത്തിയവര്‍ പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, നഗരസഭ, പിഡബ്ല്യുഡി എന്നിവര്‍ക്കെതിരെ രൂക്ഷമായ ആക്ഷേപങ്ങളാണ് ഉന്നയിച്ചത്. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ വിശദമായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചര്‍ച്ച ചെയ്യാമെന്ന് ആര്‍ഡിഒ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയത്. നഗരസഭ പ്രതിപക്ഷ നേതാവ് എസ്. രാജേഷ്, കൗണ്‍സിലര്‍മാരായ രാജേഷ് കുമാര്‍, കെ. ഗോപന്, കോശി തുണ്ടുപറമ്പില്‍, മുന്‍ നഗരസഭ ചെയര്മാന് അഡ്വ. കെ.ആര്. മുരളീധരന്, അനിവര്‍ഗീസ്, ഗീരിഷ് കുന്നം, ജോയി ഭാവന, ഹരിദാസ് പല്ലാരിമംഗലം തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: