ന്യൂദല്‍ഹി: ജനപ്രീതിയില്‍ മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 81 ശതമാനം പേര് മോദിയെ പിന്തുണക്കുന്നതായി യുഎസ് ആസ്ഥാനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നു. ഇതില്‍ 57 ശതമാനത്തിന് മോദി ഏറ്റവും അനുയോജ്യനാണെന്ന അഭിപ്രായമാണുള്ളത്. താരതമ്യേന മികച്ചതെന്ന് 24 ശതമാനം ശരിവെക്കുന്നു.
ഒബാമക്ക് അമേരിക്കയിലുള്ളതിനേക്കാള്‍ ജനപ്രീതിയാണ് മോദിക്ക് ഭാരതത്തിലെന്നും ഇത് അസാധാരണമാണെന്നും റിസര്‍ച്ച് സെന്റര്‍ ഡിറക്ടര്‍ ബ്രൂസ് സ്റ്റോക്സ് പറഞ്ഞു. കോണ്‍ഗ്രസ് അനുഭാവികളില്‍ 24 ശതമാനത്തിന് മോദിയെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്.
നഗര ഗ്രാമ വ്യത്യസമില്ലാതെയാണ് മോദിയുടെ പിന്തുണ. ഭൂരിഭാഗം ഭാരതീയരും ആ നേതൃത്വം അംഗീകരിക്കുന്നു. ജനങ്ങളെ സംരക്ഷിക്കുന്നുവെന്ന് 56 ശതമാനവും ശരിയെന്ന് വിശ്വസിക്കുന്ന സ്വന്തം നിലപാടിനായി നിലകൊള്ളുന്നുവെന്ന് 51 ശതമാനവും ജനങ്ങളെ ഒരുമിപ്പിക്കുന്നുവെന്ന് 49 ശതമാനവും വിശ്വസിക്കുന്നു.
അഴിമതി തടയുന്നതില്‍ 59 ശതമാനവും തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ 62 ശതമാനവും പാവപ്പെട്ടവരെ സഹായിക്കുന്നതില്‍ 62 ശതമാനവും ഭീകരതക്കെതിരായ നടപടികളില്‍ 61 ശതമാനവും മോദിയെ പിന്തുണക്കുന്നു. 65 ശതമാനം നിലവിലെ സ്ഥിതിഗതികളില്‍ സംതൃപ്തരാണ്. സാമ്പത്തികരംഗം മികച്ചതെന്ന് 80 ശതമാനം അഭിപ്രായപ്പെടുന്നു. 80 ശതമാനമാണ് ബിജെപിയുടെ ജനപ്രീതി.
അന്താരാഷ്ട്ര തലത്തില്‍ ഭാരതത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചെന്ന് 68 ശതമാനം വിശ്വസിക്കുമ്പോള്‍ പാക്കിസ്ഥാനുമായുള്ള ബന്ധം 22 ശതമാനം മാത്രമാണ് ശരിവെക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയക്ക് 65 ശതമാനവും ഉപാധ്യക്ഷന്‍ രാഹുലിന് 63 ശതമാനവും ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന് 50 ശതമാനവുമാണ് ജനപിന്തുണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: