കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പു വിജയം അച്ഛന് ടി.എം. ജേക്കബിന് സമര്‍പ്പിക്കുന്നുവെന്ന് അനൂപ് ജേക്കബ്. പിറവത്ത് താന്‍ നേടിയ വിജയം യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും അനൂപ് പറഞ്ഞു.
പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് പിറവം സമ്മാനിച്ചത്. പിറവം ജനതയോടു താന്‍ എന്നും കടപ്പാടുള്ളവനായിരിക്കും. ഒരുമിച്ചു നിന്നു നേടിയെടുത്ത ഈ വിജയം യു.ഡി.എഫിനുള്ള പാഠമാണ്. ഇത്തരത്തില്‍ ഒരുമിച്ചു നിന്നിരുന്നെങ്കില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു 100 സീറ്റുകളെങ്കിലും നേടാമായിരുന്നു.
പിറവം തെരഞ്ഞെടുപ്പു ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന പ്രതിപക്ഷത്തിന്റെ വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തതു വികസന പ്രവര്‍ത്തനങ്ങളുടെ പിന്തുണയുള്ളതുകൊണ്ടാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ജനകീയ സര്‍ക്കാരാണെന്നു പിറവം തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതായും അനൂപ് പ്രതികരിച്ചു.
പിറവത്തേതു യു.ഡി.എഫിന്റെ ഗംഭീര വിജയമെന്നു അനൂപ് ജേക്കബിന്റെ മാതാവ് ഡെയ്സി ജേക്കബ് പറഞ്ഞു. അനൂപിന്റെ ജയത്തില്‍ അതിയായ സന്തോഷമുണ്ട്. മകന് തന്നേക്കാള്‍ വലിയ നേതാവാകണമെന്നു പിതാവ് ടി.എം. ജേക്കബ് ആഗ്രഹിച്ചിരുന്നു. അങ്ങനെയായിത്തീരുമെന്നു പ്രതീക്ഷിക്കുന്നു.
ഈ വിജയം കാണാന്‍ ജേക്കബ് ഇല്ലാത്തതില്‍ വിഷമമുണ്ട്. മിടുക്കനായ പൊതുപ്രവര്‍ത്തകനായി അനൂപ് മാറുമെന്നു വിശ്വസിക്കുന്നതായും ഡെയ്സി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: