കണ്ണൂര്‍: സംസ്ഥാനത്തെ സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്ക് ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച അരി ഓണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും വിതരണം ചെയ്തില്ല. ചില ജില്ലകളില്‍ ഭാഗികമായി അരി വിതരണം നടത്തിയിരുന്നെങ്കിലും സംസ്ഥാനത്തെ പകുതിയിലധികം സ്ക്കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ അരി ലഭ്യമായിട്ടില്ല. അരി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതല്ലാതെ സിവില്‍ സപ്ലൈസ് വകുപ്പ് ഇതിനുവേണ്ട ഒരു മുന്നൊരുക്കങ്ങളും എടുക്കാത്തതാണ് ഓണം കഴിഞ്ഞിട്ടും അരി വിതരണം നടത്താന്‍ സാധിക്കാത്തത്. 5 കിലോ അരിയാണ് എല്ലാവര്‍ഷവും സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കാറ്. ഇത്തവണയും 5 കിലോ വീതം വിദ്യാര്‍ത്ഥികള്‍ക്ക് ഓണം പ്രമാണിച്ച് വിതരണം ചെയ്യുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇത്തരത്തില്‍ വിതരണം ചെയ്യാന്‍ അരി സര്‍ക്കാര്‍ അലോട്ട് ചെയ്യാത്തതാണ് അരിവിതരണം നടക്കാതിരിക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത്. ഉച്ചകഞ്ഞിക്കായി നീക്കിവെച്ച അരിയില്‍ നിന്നാണ് ഭാഗികമായി ചില സ്ക്കൂളുകള്‍ക്ക് നല്‍കിയത്. ഇതുകൊണ്ടുതന്നെ സൗജന്യമായി ഓണത്തിന് നല്കിയ അരിക്ക് സാമനമായ അളവില്‍ ഉടന്‍ സിവില്സ്പ്ലൈസ് ഗോഡൗണുകളില്‍ അരി ലഭ്യമാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സംസ്ഥാനം മുഴുവന്‍ ഉച്ചക്കഞ്ഞി വിതരണവും നിലക്കുമെന്ന സ്ഥിതിയാണ് നിലവിലുളളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഓണത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സൗജന്യഅരിയുടെ വിതരണം ആരംഭിച്ച ശേഷം ആദ്യമായാണ് വിതരണം മുടങ്ങിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയും പിടിപ്പുകേടും സംസ്ഥാനത്തെ പ്രാഥമിക വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് തലവേദനയായിരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപനം കേട്ട് മക്കള്‍ക്ക് ലഭിക്കേണ്ട അരിക്കായി സ്ക്കൂളിലെത്തുന്ന രക്ഷിതാക്കള്‍ക്ക് മുന്നില്‍ കൈമലര്‍ത്തേണ്ട സ്ഥിതിയാണ് പ്രധാനാധ്യാപകര്‍ക്ക് വന്നു ചേര്‍ന്നിരിക്കുന്നത്. നാട്ടുകാരുടെ പഴിചാരല്‍ കേട്ട് മടുത്തതായി അധ്യാപകര്‍ പറയുന്നു. പ്രഖ്യാപിച്ച അരിയെന്ന് വിതരണം ചെയ്യുമെന്ന് പറയാനാകാതെ ഉഴറുകയാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും സിവില്‍സപ്ലൈസ് ജീവനക്കാരും. അരി വിതരണം നടക്കാത്ത പ്രധാനാധ്യാപകര്‍ അരിയുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുമായി ഇന്നലെയും ബന്ധപ്പെട്ടെങ്കിലും ഇത്തരത്തില്‍ വിതരണത്തിനായി അരി ലഭ്യമായിട്ടില്ലെന്നും ഇതു സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നുമാണ് അറിയിച്ചത്. കണ്ണൂര്‍ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍ കണ്ണൂരില്‍ മാത്രം 140 ഓളം സ്ക്കൂളുകളില്‍ സൗജന്യ അരിയുടെ അലോട്ട്മെന്റ് ലഭ്യമല്ലാത്തതിനാല്‍ ഇതുവരെ അരി വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥര്‍ ജന്മഭൂമിയോട് പറഞ്ഞു.
കാലങ്ങളായി ഓണാഘോഷത്തിന് മുന്നേ തന്നെ ലഭ്യമായിരുന്ന സൗജന്യ അരി ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു വന്നിരുന്ന അരി ഓണം കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും വിതരണം ചെയ്യാന്‍ തയ്യാറാവാത്ത അധികൃതരുടെ നടപടിയില്‍ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: