ചെറുതോണി: ചെറുതോണി പാലത്തില്‍ നിന്നും ചരക്കുലോറി പെരിയാറിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. തമിഴ്നാട് ചിന്നമന്നൂര്‍ സ്വദേശി മരിക്കാര്‍ (32) ആണ് പരിക്കേറ്റ് ഇടുക്കി മെഡിക്കല്‍കോളേജില്‍ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം രാത്രി 3.30 നാണ് അപകടം. കമ്പത്തുനിന്നും പെരുമ്പാവൂര്‍, ആലുവ എന്നീ ഭാഗത്തേക്ക് പച്ചക്കറികള്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ചെറുതോണി പാലത്തിന് സമീപത്തുകൂടി പെരിയാറ്റിലേക്ക് പതിക്കുകയായിരുന്നു.
ലോറിക്ക് തകരാര്‍ അനുഭവപ്പെട്ടതായി സംശയം തോന്നിയ ഡ്രൈവര്‍ കട്ടപ്പന സ്വദേശി ബൈജു ഇടുക്കി ആലിന്‍ചുവടിന് സമീപം എത്തിയപ്പോള്‍ വാഹനം നിര്‍ത്തി പരിശോധിക്കാനായി പുറത്തിറങ്ങി. ഈ സമയം വാഹനം ഉരുണ്ടുനീങ്ങുകയായിരുന്നുവെന്ന് ഡ്രൈവര്‍ ബൈജു പറഞ്ഞു. അകത്തുണ്ടായിരുന്ന ക്ലീനര്‍ മരിക്കാര്‍ വാഹനം നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒരു കിലോമീറ്ററോളം നിയന്ത്രണം വിട്ട് ഓടിയ ലോറി ചെറുതോണി പാലത്തിന് സമീപത്തുകൂടി പെരിയാറ്റിലേക്ക് മറിഞ്ഞു. ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരും രാത്രി കച്ചവടക്കാരും പോലീസും ചേര്‍ന്ന് വാഹനത്തില്‍ നിന്നും തെറിച്ചുവീണ ക്ലീനറെ ഇടുക്കി മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അടുത്തിടെ തൊടുപുഴയില്‍ നിന്നും കട്ടപ്പനയിലേക്ക് പോയ ചരക്കുലോറി നിയന്ത്രണം വിട്ട് ചെറുതോണി പാലത്തില്‍ അപകടത്തില്‍പെട്ടിരുന്നു.
ലോറിയുടെ മുന്‍ചക്രങ്ങള്‍ പാലത്തിന്റെ വശത്തെ കോണ്‍ക്രീറ്റ് കുറ്റിയില്‍ ഉടക്കിനിന്നുതുമൂലം തലനാരിഴയ്ക്ക് അപകടം ഒഴിവാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: