കാഞ്ഞാര്‍: കുടയത്തൂര്‍ സംഗമം ജങ്ഷനിലെ നടുറോഡിലെ അപകടക്കുഴി നന്നാക്കിയില്ല. ജലവിതരണ പൈപ്പ് പൊട്ടിയാണ് റോഡിന്റെ നടുഭാഗത്ത് കുഴി രൂപപ്പെട്ടത്. പൈപ്പിലെ തകരാര്‍ പരിഹരിക്കാതെ താത്കാലികമായി കുഴി നികത്തിയാലും ഉടന്‍ തന്നെ വീണ്ടും കുഴി രൂപപ്പെടുന്നു.
കുഴിയുടെ അപകട സാധ്യത മനസ്സിലാക്കിയ പ്രദേശ വാസികള്‍ മണ്ണും കല്ലുമിട്ട് കുഴി താത്കാലികമായി പലതവണ നികത്തിയതാണ്. ജലവിതരണം നടക്കുമ്പോള്‍ വെള്ളം പൊന്തി വന്ന് വീണ്ടും കുഴി രൂപപ്പെടുന്നു. നിരപ്പാര്‍ന്ന റോഡിലെ ഒറ്റയാന് കുഴി ഇരുചക്രവാഹനയാത്രക്കാരെയാണ് കുടുക്കുന്നത്. ഇടുക്കി, വാഗമണ്‍ പ്രദേശങ്ങളിലേക്ക് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.ഈ കുഴിയില്‍ വീണ് നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. രാത്രി സമയങ്ങളില്‍ ഈ കുഴി വാഹനമോടിക്കുന്നവരുടെ ശ്രദ്ധയില്‍ പെടില്ല.
ഭാഗ്യം കൊണ്ട് മാത്രമാണ് പലരും കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപ്പെടുന്നത്.ഇരുചക്രവാഹനം ഈ കുഴിയില്‍ പതിച്ചാല്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം ഉണ്ടാകും എന്നത് ഉറപ്പാണ്. ജലവിതരണ പൈപ്പിലെ തകരാര്‍ പരിഹരിച്ച് നടുറോഡിലെ അപകട കുഴി നികത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: