കാണ്‍പൂര്‍: ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിന് നാളെ തുടക്കം. ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യത്തേതാണ് ഇന്ത്യയുടെ 500-ാം മത്സരം. ടെസ്റ്റിനോടനുബന്ധിച്ച് മുന്‍ ക്യാപ്റ്റന്മാരേയും ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്. കോഴവിവാദത്തില്‍ അകപ്പെട്ട മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ക്ഷണിതാക്കളുടെ കൂട്ടത്തിലുണ്ട്.
1932-ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ്. സി.കെ. നായിഡുവിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ 158 റണ്‍സിന് പരാജയപ്പെട്ടു. മൂന്ന് ദിവസം മാത്രമായിരുന്നു കളി നീണ്ടത്. എന്നാല്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയത്തിന് രണ്ട് പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു.
1951-52ല്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ടിനെതിരെയായിരുന്നു വിജയം. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്നിംഗ്സിനും എട്ടു റണ്‍സിനുമായിരുന്നു ജയം. ഇംഗ്ലണ്ടിനെതിരെ തന്നെയാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ചതും. 112 എണ്ണത്തില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ 94ഉം ഓസ്ട്രേലിയക്കെതിരെ 90ഉം മത്സരങ്ങള്‍ കളിച്ചു.
84 വര്‍ഷത്തെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കളിച്ച 499 മത്സരങ്ങളില്‍ 129 എണ്ണത്തിലാണ് ഇന്ത്യന്‍ ജയം. 157-ല്‍ തോറ്റപ്പോള്‍ 212 എണ്ണം സമനിലയില്‍. ഒരെണ്ണം ടൈ. ഇന്ത്യയില്‍ നടന്ന 248 ടെസ്റ്റില്‍ ഇന്ത്യ 87 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 51ല്‍ തോറ്റു. ഒരെണ്ണം ടൈയായപ്പോള്‍ 109 എണ്ണം സമനിലയിലായി. ഇന്ത്യക്കു പുറത്തെ 251 പോരാട്ടങ്ങളില്‍ 42 എണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. 106ല്‍ തോറ്റു. 103 എണ്ണം സമനിലയില്‍ പിരിഞ്ഞു.
ക്യാപ്റ്റന്മാരില് ഏറ്റവും മികച്ച പ്രകടനം മഹേന്ദ്ര സിങ് ധോണിയാണ്. 2009 മുതല്‍ 2014 വരെ ഇന്ത്യയെ നയിച്ച ധോണി 60 മത്സരങ്ങളില്‍ നായകന്റെ ക്യാപ് അണിഞ്ഞു. 27 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 18 മത്സരങ്ങളില്‍ പരാജയം. 15 മത്സരങ്ങള്‍ സമനിലയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: