കോട്ടയം: തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തില്‍ ഭാഗവതകഥകളുടെ കഥകളി അവതരണത്തിന്റെ ഭാഗമായി 25ന് പകല്‍ 3ന് പാലാഴിമഥനം കഥകളി അവതരിപ്പിക്കുന്നു. ആറു പതിറ്റാണ്ടിനു ശേഷം ഇദംപ്രഥമമായി ആണ് ഈ കഥ കോട്ടയത്ത് അരങ്ങിലെത്തുന്നത്. ഒരു ദേവാംഗന ദുര്വ്വാസാവിന് നല്കിയ ദിവ്യമാല്യം അദ്ദേഹം ഇന്ദ്രനു നല്കുന്നു. ഐരാവതം അത് ചവിട്ടിത്തേച്ചതു കണ്ട് കുപിതനായ മഹര്‍ഷി ഇന്ദ്രനെ ജരാനരകള്‍ ബാധിച്ചുപോകട്ടെ എന്ന് ശപിക്കുന്നു. പാലാഴി കടഞ്ഞുകിട്ടുന്ന അമൃത് ഭുജിച്ചാല്‍ ശാപമോക്ഷം കിട്ടുമെന്ന് അനുഗ്രഹിച്ച് ദുര്‍വ്വാസാവ് യാത്രയാകുന്നു. വിഷ്ണുവിന്റെ സമീപമെത്തിയ ഇന്ദ്രന് പാലാഴി കടയുവാന്‍ അനുവാദം വാങ്ങി വാസുകിയുടെ സഹായത്തിനായി അപേക്ഷിക്കുന്നു. വാസുകിയെ കൊണ്ടുവരുവാന്‍ നിയോഗിക്കപ്പെട്ട ഗരുഡന് പരാജിതനായി മടങ്ങുന്നു. തുടര്‍ന്ന് വിഷ്ണുവന്റെയും ശിവന്റെയും സഹായത്താല്‍ വാസുകിയെ ലഭിക്കുന്നു. പാലാഴിമഥനത്തിന് പിതാവിനെ സഹായിക്കുവാന്‍ ബാലി യാത്രയാകുന്നു. പാല്ക്കടലില് നിന്നും ഉയര്‍ന്നുവന്ന ലക്ഷ്മിദേവി മഹാവിഷ്ണുവിനെ സ്വയംവരിക്കുന്നു. ഒടുവില്‍ അമൃതുമായി ഉയര്‍ന്നുവന്ന ധന്വന്തരീമൂര്‍ത്തിയെ എല്ലാവരും വണങ്ങുന്നു. ഇതാണ് കഥാസാരം. വൈവിധ്യമായ വേഷങ്ങളും അഭിനയസന്ദര്ഭങ്ങളും പദങ്ങളുടെ സംഗീതാവിഷ്കാരവും പാലാഴിമഥനത്തിന് കഥകളിലോകത്ത് അനശ്വരമായ ഒരു ആസ്വാദ്യത ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. കേരള കലാമണ്ഡലത്തിലെ തെക്കന്കളരിയിലെ പ്രഗത്ഭരായ യുവകലാകാരന്മാര്, ആചാര്യന് കലാമണ്ഡലം ജയകുമാറിന്റെ നേതൃത്വത്തിലാണ് കളി അവതരിപ്പിക്കുന്നത്. കലാമണ്ഡലം അനില്‍, കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം ശരത്, കലാമണ്ഡലം വിവേക്, കലാമണ്ഡലം വിശാഖ്, കലാമണ്ഡലം രാജശേഖരന്, കലാമണ്ഡലം അരുണ്‍കുമാര്‍, കലാമണ്ഡലം ആരോമല്‍, കലാമണ്ഡലം ശ്യാംദാസ് എന്നിവര്‍ അരങ്ങിലെത്തും. സംഗീതം കലാമണ്ഡലം അജേഷ്, കലാമണ്ഡലം വിശ്വാസ്, ചെണ്ട കലാമണ്ഡലം വേണുമോഹന്, കലാമണ്ഡലം ശ്രീരാജ്, മദ്ദളം കലാമണ്ഡലം പ്രശാന്ത്, കലാമണ്ഡലം അരുണ്‍, ചുട്ടി ചിങ്ങോലി പുരുഷോത്തമന് എന്നിവര്‍ പശ്ചാത്തലമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: