തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പദ്ധതിയുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കൗണ്‍സിലര്‍മാര്‍ക്കായി നഗരസഭ ശില്പശാല സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി 30നുള്ളില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി അതത് പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള കരട് റിപ്പോര്ടിന് രൂപം നല്കാന് മേയര്‍ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന ശില്പശാലയില് തീരുമാനമായി.
ഒക്ടോബര്‍ ഒന്നു മുതല്‍ പത്ത് വരെയുള്ള തീയതികളില്‍ വാര്‍ഡ് കമ്മിറ്റികള്‍ ചേര്‍ന്ന് കരട് റിപ്പോര്‍ട്ട് അവതരിപ്പിക്കണം. തുടര്‍ന്ന് മികച്ച റിപ്പോര്‍ടുകള്‍ തെരഞ്ഞെടുത്ത് പദ്ധതിക്കായി നഗരസഭ നിയോഗിക്കുന്ന കണ്‍സല്‍ട്ടന്റുമാരുടെ സഹായത്തോടെ പരിഷ്കരിക്കും. തുടര്‍ന്ന് ഇതിനെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന സ്മാര്‍ട്സിറ്റി പദ്ധതി റിപ്പോര്‍ട്ട് അംഗീകാരത്തിനായി കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും. രാജ്യാന്തരതലത്തിലുള്ള സംഘമാകും കേന്ദ്രതലത്തില്‍ റിപ്പോര്‍ടുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കുക. ചാലയെയും ആറ്റുകാല്‍ ടൗണ്‍ഷിപ്പിനെയും ശ്രീ പത്മനാഭക്ഷേത്രത്തെയും കേന്ദ്രീകരിച്ചുള്ള പദ്ധതികള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ മുന്നോട്ടുവച്ചു.
ഒക്ടോബര്‍ അഞ്ചിനകം പദ്ധതിക്കായുള്ള കണ്‍സല്‍ട്ടന്റിനെ തെരഞ്ഞെടുക്കും. ആറ് കണ്സല്ട്ടന്റുമാര് ഇതിനകം നഗരസഭയ്ക്ക് താല്പര്യപത്രം നല്കി. ഇവയില്‍ മികച്ച കണ്‍സല്‍ട്ടന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടി ആരംഭിച്ചു.
സ്മാര്‍ട് സിറ്റി പദ്ധതിയുടെ നഗരങ്ങള്‍ തമ്മിലുള്ള സംസ്ഥാനാന്തര മത്സര വിഭാഗത്തിലാണ് തിരുവനന്തപുരം നഗരസഭയുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നത്. തിരുവനന്തരം ഉള്‍പ്പെടെ 74 നഗരങ്ങളാണ് മത്സരരംഗത്തുള്ളത്. റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി തെരഞ്ഞെടുക്കുന്ന 20 നഗരങ്ങള്‍ക്കാണ് ഫണ്ട് ലഭിക്കുക. അഞ്ച് വര്‍ഷങ്ങളിലായി 500 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ ഫണ്ട്. ഇതിന് തുല്യമായ തുക സംസ്ഥാന സര്‍ക്കാരോ നഗരസഭയോ വഹിക്കണം. ഇതിന് മുകളില്‍ വരുന്നത് വായ്പയായോ മറ്റുപദ്ധതികള്‍ സംയോജിപ്പിച്ചോ പൊതുജന പങ്കാളിത്തം വഴിയോ കണ്ടെത്തണം.
സംസ്ഥാനത്തിനകത്ത് ഒരുലക്ഷം ജനസംഖ്യക്ക് മുകളിലുള്ള നഗരങ്ങള്‍ തമ്മിലുള്ള ആദ്യഘട്ട മത്സരത്തില്‍ നഗരസഭ നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പദ്ധതിയെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങളും ഇത് നേടിയെടുക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് വെബ്സൈറ്റ് തയ്യാറാകുന്നത്. സിഡിറ്റിനെയാണ് വെബ്സൈറ്റ് നിര്‍മിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ വെബ്സൈറ്റ് തയ്യാറാക്കാന്‍ നിര്‍ദേശം നല്കി.
രണ്ട് ദിവസത്തിനുള്ളില്‍ പദ്ധതിക്കായുള്ള ഫേസ്ബുക്ക് പേജ് നിലവില്‍ വരും. പദ്ധതിക്കായി കൗണ്‍സിലര്‍മാരുടെയും മറ്റുള്ളവരുടെയും ആശയങ്ങള്‍ ഫേസ്ബുക്ക് പേജില്‍ നല്‍കാം. ഫേസ്ബുക്കിലെ മികച്ച ആശയങ്ങള്‍ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നഗരസഭ സ്വീകരിക്കും. പദ്ധതിയില്‍ ഇടം നേടാനുള്ള നഗരസഭയ്്ക്ക് ലഭിക്കേണ്ട മാര്‍ക്കില്‍ ഇതും കൂടി പരിഗണിക്കപ്പെടുമെന്നാണ് വിവരം. ഇതിന് പുറമേ വാട്സ് ആപ്പ് കൂട്ടായ്മക്കും രൂപം നല്കി. 8281489001 ഇതാണ് വാട്സ് ആപ്പ് നമ്പര്‍. പദ്ധതിക്കായി ലോഗോയും ടാഗ്ലൈനുമുള്ള നാമ നിര്ദേശങ്ങള്നഗരസഭ ക്ഷണിച്ചു കഴിഞ്ഞു. മികച്ച ലോഗോയും ടാഗ്ലൈനും തയ്യാറാക്കി നല്കുന്ന വ്യക്തിക്കും പാരിതോഷികമുണ്ട്.
ശില്പശാലയില് ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം എ. വിജയരാഘവന്, സ്മാര്‍ട്ട് സിറ്റി പ്രോജക്ട് പ്രതിനിധി റിമി മാത്യു, ടി ഇളങ്കോവന്, ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് കസ്തൂരി രംഗന്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: