സോള്‍: ബഹിരാകാശ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന റോക്കറ്റ് എഞ്ചിന് ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചു. പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. പരീക്ഷണ വിജയത്തെത്തുടര്‍ന്ന് ബഹിരാകാശ വാഹനങ്ങള്‍ നിര്‍മിക്കാന്‍ കിം നിര്‍ദേശം നല്‍കിയതായി ഉത്തര കൊറിയന്‍ വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യുഎന്‍ നിര്‍ദേശങ്ങളടക്കം ലംഘിച്ച് ആണവ പരീക്ഷണം നടത്തിയതിനു പിന്നാലെയാണ് പുതിയ നടപടി. ബഹിരാകാശ ദൗത്യങ്ങള്ക്കെന്നു പറയുമ്പോഴും ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിക്കുക ലക്ഷ്യമിട്ടാണ് പരീക്ഷണമെന്ന് ദക്ഷിണ കൊറിയയും ജപ്പാനും ആരോപിച്ചു. എന്നാല്‍, സഖ്യകക്ഷിയായ ചൈന കാര്യമായ പ്രതികരണത്തിനു മുതിര്‍ന്നില്ല. യുഎന്‍ നിയമങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.
യുഎസിനെ ലക്ഷ്യമിട്ട് ഭൂഖണ്ഡാന്തര മിസൈലുകള്‍ നിര്‍മിക്കുന്നതിനു മുന്നോടിയാണിതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബാലിസ്റ്റിക് മിസൈലുകളില്‍ ആണവ പോര്‍മുന ഘടിപ്പിക്കാനുള്ള ശേഷി നേടിയെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. ഇറാന്റെ സഹായത്തോടെയാണ് കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ മുന്നേറുന്നതെന്ന് യുഎസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: