കൊച്ചി: സൗമ്യവധക്കേസില്‍, കേരള സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞെങ്കിലും, ആ സാധ്യതയ്ക്ക് മുന്നില്‍ കീറാമുട്ടികള്‍ ഏറെ.
ഭാരത സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന, ഭാരത സര്‍ക്കാരിന്റെ മുഖ്യ നിയമോപദേഷ്ടാവായ അറ്റോര്‍ണി ജനറലിന്, ഫീസ് വാങ്ങി, ഭാരത സര്‍ക്കാരിന്റേതല്ലാത്ത, ഭാരത സര്‍ക്കാരിന് എതിരല്ലാത്ത, ക്രിമിനല്‍ കേസ് പ്രതിക്കുവേണ്ടിയല്ലാത്ത കേസില്‍ ഹാജരാകുന്നതിന് തടസമില്ല. എന്നാല്‍, കേരള സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്ന് പറയുന്ന റിവ്യൂ ഹര്‍ജി, വാദത്തിനുപോലുമെടുക്കാതെ സുപ്രീംകോടതി തള്ളാനുള്ള സാധ്യത നിലനില്‍ക്കെ, അറ്റോര്‍ണി ജനറല്‍ ഹാജരാകുമെന്ന് പറയുന്നത്, ദിവാസ്വപ്നം മാത്രമാണ്.
സുപ്രീംകോടതി ചട്ടങ്ങളില്‍, പുനരവലോകന (review)-ത്തെപ്പറ്റി പറയുന്ന ഭാഗം ഇതാണ്:
The court may review its judgement or order but no application for review will be entertained in a civil proceeding except on the ground mentioned in order 47 rule 1 of the Code and in a criminal proceeding except on the ground of an error apparent on the face of the record. എന്നുവച്ചാല്‍, സുപ്രീംകോടതി വിധിച്ചു കഴിഞ്ഞ കേസില്‍ വിധിയില്‍ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്ന് തോന്നിയാലേ റിവ്യൂ ഹര്‍ജി പരിഗണിക്കാനെടുക്കൂ. അതല്ലെങ്കില്‍, റിവ്യൂ ഹര്‍ജി വാദത്തിന് വയ്ക്കാതെ, ജഡ്ജി, ചേംബറില്‍ നിന്നുതന്നെ തള്ളും.
അങ്ങനെ വന്നാല്‍, അറ്റോര്‍ണി ജനറല്‍ എന്നല്ല, ഒരാളും ഹാജരാകേണ്ടിവരില്ല. പ്രഥമദൃഷ്ട്യാ, സൗമ്യ കേസിലെ വിധിയില്‍ തെറ്റുണ്ടെന്ന് തോന്നാന്‍, ഇന്നത്തെ നിലയില്‍ സാധ്യത വിരളമാണ്. കാറിടിച്ച കേസില്‍ കൊലക്കുറ്റത്തിന് വിധിക്കുക, തെളിവില്ല എന്നു പറഞ്ഞശേഷം ശിക്ഷിക്കുക തുടങ്ങിയവ ഒക്കെയാണ്, പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് തോന്നുന്ന കേസുകള്‍.
അത്തരമൊരു തെറ്റ്, സൗമ്യ കേസില്‍ സുപ്രീംകോടതി വരുത്തിയതായി സുപ്രീംകോടതിക്ക് തോന്നുമോ എന്നതാണ്, പ്രശ്നം. കൊലക്കുറ്റം തെളിയിക്കാനുള്ള ശ്രമം തുടരും എന്ന് പിണറായി പറഞ്ഞതിനര്‍ത്ഥം, റിവ്യൂ ഹര്‍ജി നല്‍കും എന്നുതന്നെയാണ്.
അറ്റോര്‍ണി ജനറല്‍ ഹാജരാകുമെന്ന് പിണറായി
തിരുവനന്തപുരം: സൗമ്യവധക്കേസില്‍ സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ ഹാജരാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ യോഗം വിളിക്കും. അന്വേഷണ ഏജന്‍സികള്‍, കേസ് മുന്‍പ് ഫലപ്രദമായി നടത്തിയ സുരേശന് തുടങ്ങിയവരെയെല്ലാം ഉള്‍പ്പെടുത്തി യോഗം ചേരും. കേസില്‍ പുനഃപരിശോധനാ ഹര്‍ജിയാണോ വേണ്ടതെന്ന് നിയമവിദഗ്ധര്‍ തീരുമാനിക്കും.
കൊലപാതകക്കുറ്റം സുപ്രീംകോടതി ഒഴിവാക്കിയത് പുനഃപരിശോധിക്കണം എന്നതാണ് നയം.
ജിഷക്കേസില്‍ പ്രതിയുടെ വാദം മുഖവിലക്കെടുക്കില്ല. ആദ്യം പോലീസിന്റെ ഭാഗത്തുള്ള വീഴ്ചതിരുത്തുകയാണ് ചെയ്തത്. അതില്‍ ബുദ്ധിമുട്ടുള്ളവരാകും ഇപ്പോള്‍ ആക്ഷേപം പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: