ഇരുട്ടിന്റെ മറവില്‍ പാത്തും പതുങ്ങിയും വന്ന് കൂട്ടക്കുരുതി നടത്തുന്നത് കരുത്തന്റെ സ്വഭാവമല്ല. ഭീരുത്വത്തിന്റെ ലക്ഷണമാണ്. പാക്കിസ്ഥാന് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. ജമ്മുകശ്മീരിലെ ഉറയില്‍ ബ്രിഗേഡിയര്‍ ക്യാമ്പില്‍ ചാവേറുകളെത്തി ചുടലയൊരുക്കിയത് പാതിരായ്ക്ക് ശേഷമാണ്. 18 സുരക്ഷാ ഭടന്മാരുടെ ജീവനാണവര്‍ ഇല്ലാതാക്കിയത്.
ഏക്കാലത്തും സമാധാനവും സൗഹൃദവും പുലരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഭാരതത്തിനെതിരെയാണ് പാക്കിസ്ഥാന് സായുധാക്രമണങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത്. ഇത് പലകുറിയായി. ഉറിയില്‍ 18 ധീരജവാന്മാര്ക്കാണ് ജീവഹാനി സംഭവിച്ചതെങ്കില്‍ 24 മണിക്കൂറിനകം ഭാരതം തക്കതായ തിരിച്ചടി നല്‍കിക്കഴിഞ്ഞു. ക്ഷമയ്ക്കും ഒരതിരുണ്ട്. അള മുട്ടിയാല്‍ ചേരയും കടിക്കും എന്നു പറയാറില്ലെ. സമാധാനത്തിന്റെ സന്ദേശം എപ്പോഴും ഉരുവിടുന്ന ഭാരതം ഇന്ന് അളയില്‍ ചവിട്ടേറ്റ ചേരയാണ്. അതുകൊണ്ട് പാക്കിസ്ഥാന് കരുതിയിരുന്നോ, അല്ലെങ്കില്‍ കാത്തിരുന്നോ ഇക്കളി മറക്കാനോ പൊറുക്കാനോ ഭാരതത്തിനാവില്ല. രാജ്യം കാക്കുന്ന ജവാന്മാരുടെ ജീവന് വെറുതെ ഹോമിക്കാനുള്ളതല്ല. നെല്ലിപ്പടിയോളം ക്ഷമിക്കുക അതാണ് നമ്മുടെ പാരമ്പര്യം. നെല്ലിപ്പടിയും കടന്നാണ് പാക്കിസ്ഥാന് കളിക്കുന്നത്.
ഉറിയിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്നതിന് മതിയായ തെളവുകള്‍ ലഭിച്ചുകഴിഞ്ഞു. പിടിച്ചെടുത്ത ആയുധങ്ങളെല്ലാം പാക്കിസ്ഥാനില്‍ നിന്നുള്ളതാണ്. മരിച്ച നാലു ചാവേറുകളും പാക്കിസ്ഥാനികളാണ്. ഉറിയില്‍ രണ്ടാമതും അക്രമത്തിനെത്തിയ ഭീകരരും പാക്കിസ്ഥാനികളാണ്. അവരില്‍ 10 പേരെയാണ് സൈന്യം നിറതോക്കിനിരയാക്കിയത്. നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയവരെയാണ് വധിച്ചത്. കാശ്മീരില്‍ കുപ്വാര ജില്ലയിലെ ഹന്ദ്വാര ചെക്ക്പോസ്റ്റില്‍ 20 തവണ ഭീകരര്‍ വെടി ഉതിര്‍ക്കുകയുണ്ടായി. ഉറിയില്‍ ആദ്യം ചാവേര്‍ അക്രമത്തിനെത്തിയ ഭീകരര്‍ക്ക് തദ്ദേശീയരുടെ പിന്തുണ ലഭിച്ചു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. രണ്ടു മണിക്കൂറോളം ഭീകരര്‍ അവിടെ തങ്ങി എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. റോയും ബിഎസ്എഫും അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഇത് ഗൗരവപൂര്‍വ്വം കാണേണ്ടതു തന്നെയാണ്. രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ലക്ഷ്യം വച്ച് എത്തുന്നവരുടെ ഏജന്റന്മാരായി നില്‍ക്കുന്നവരാരായാലും അവര്‍ മാപ്പര്‍ഹിക്കുന്നില്ല.
ദേശസ്നേഹികളാകെ ഇത് ഗൗരവപൂര്‍വ്വം കാണുമെന്ന കാര്യത്തില്‍ സംശയമില്ല. മുമ്പ് പലകുറി നിസ്സംഗത പുലര്‍ത്തിയതാണ് പാക്കിസ്ഥാന്റെ അഹന്തയ്ക്ക് വഴിവച്ചത്. മുംബൈയില്‍ കറാച്ചിയില്‍ നിന്നു ബോട്ടിലെത്തിയ ഭീകരര്‍ മഹാനഗരത്തില്‍ ദിവസങ്ങളോളം തങ്ങി. യഥാസമയം വിവരം ലഭിച്ചിട്ടും ഭരണചക്രം തിരിഞ്ഞില്ല. ഫലമോ 164 ജീവന് നഷ്ടമായി. 78 മണിക്കൂര്‍ രാജ്യം മുള്‍മുനയിലായി.
ഭീകരന് ബുര്‍ഹാന്‍ വാനിയുടെ കൊലയെത്തുടര്‍ന്ന് കശ്മീര്‍ താഴ്വരയില് കലാപം തുടങ്ങിയിട്ട് രണ്ടരമാസം തികഞ്ഞിരിക്കുന്നു. സൈന്യത്തെ നേരിടുകയാണ് അവിടെ ചെയ്യുന്നത്. സേനാംഗങ്ങളെ കൊന്നാല്‍ പോലും തിരിച്ചൊന്നും ചെയ്യാന്‍ പാടില്ലെന്നാണ് ചില രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ മുഖംമൂടി അണിഞ്ഞ വിദേശ ഏജന്റന്മാരും പറയുന്നത്. നാട്ടുകാരോട് യുദ്ധം ചെയ്യലാണോ പട്ടാളത്തിന്റെ പണി എന്നും ചോദിക്കുന്നു. നാടുകാക്കുന്ന പട്ടാളക്കാരെ കല്ലെറിഞ്ഞോടിക്കാന്‍ ശ്രമിക്കുന്നവരാണോ നാട്ടുകാര്‍ ? പാക്കിസ്ഥാന്റെ ദല്ലാളന്മാരായി കഴിയുന്നവര്‍ക്കേ പട്ടാളത്തെ വിമര്‍ശിക്കാന്‍ സാധിക്കൂ.
ജമ്മു കശ്മീരിലെ ജനങ്ങളെ നല്ലവണ്ണം സ്നേഹിക്കുകയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇന്ന് കേന്ദ്രത്തിലുള്ളത്. പ്രളയമുണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറന്നെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ജമ്മുകശ്മീരിന്റെ ഇല്ലായ്മകളും ആവലാതികളും തീര്‍ക്കാന്‍ വന്‍ സാമ്പത്തിക പാക്കേജ് അനുവദിച്ചു. ചെറുപ്പക്കാര്‍ക്ക് ജോലിയും കൂലിയും ലഭ്യമാക്കാന്‍ സംവിധാനമൊരുക്കി. പഠനത്തിന് കൂടുതല്‍ സൗകര്യങ്ങളുണ്ടാക്കി. ഇതൊക്കെ പ്രാവര്‍ത്തികമാക്കുമ്പോള്‍ ഭാരതത്തിനെതിരെ ഒളിയുദ്ധത്തിന് ആളെ കിട്ടില്ലെന്ന വേവലാതിയാണ് പാക്കിസ്ഥാന്. അതിനെത്തുടര്‍ന്നാണ് ഈ തീക്കളി ആരംഭിച്ചിട്ടുള്ളത്.
പാക്കിസ്ഥാന് ശക്തമായ പ്രഹരം ലഭിക്കാന്‍ ഇത്രയും തന്നെ ധാരാളമാണ്. കേന്ദ്രസര്‍ക്കാരിന് മാത്രമല്ല ജനങ്ങള്‍ക്കാകെ അത് ബോദ്ധ്യപ്പെട്ടു. പാക്കിസ്ഥാനെന്ന കാട്ടുപോത്ത് കൊമ്പുകുലുക്കി വരുമ്പോള്‍ പേടിച്ചോടുന്ന മുന്‍ അനുഭവം ഇന്നത്തെ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകില്ലെന്ന് ആദ്യം അറിയണം. അതുകൊണ്ട് കരുതിയിരുന്നോളു, ഏത് നിമിഷവും മര്‍മ്മംനോക്കി അടിവരും -തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: