തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിയായ മുന്‍ ധനമന്ത്രി കെ.എം. മാണിക്ക് നിയമസഹായം നല്‍കുന്നതിന് പൊതുഖജനാവില്‍ നിന്ന് പത്തുലക്ഷം രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. മാണിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം റദ്ദു ചെയ്യുന്നതിനും നിയമോപദേശം നല്‍കുന്നതിനും മുതിര്‍ന്ന അഭിഭാഷകരെ ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിരുന്നു. ഇതിന് പൊതുഖജനാവില്‍ നിന്ന് പത്തുലക്ഷം രൂപയും അനുവദിച്ചു.
ഇത് ചോദ്യംചെയ്ത് പൊതുപ്രവര്‍ത്തകനായ നവാസ് പായ്ച്ചിറ വിജിലന്‍സ് ഡയറക്ടര്‍ക്കു നല്കിയ പരാതിയിലാണ് അന്വേഷണം. വിജിലന്‍സ് തിരുവനന്തപുരം സ്പെഷ്യല്‍ യൂണിറ്റ് ഡിവൈഎസ്പി നജ്മുല്ഹസനാണ് അന്വേഷണ ചുമതല.
സര്‍ക്കാര്‍ നടപടി ക്രമവിരുദ്ധവും നിയമലംഘനവുമാണ്. അധികാര ദുര്‍വിനിയോഗം, അഴിമതി, ഗൂഢാലോചന എന്നിവ ഇതില്‍ നടന്നിട്ടുണ്ട്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ധനകാര്യ-നിയമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ആഭ്യന്തരവകുപ്പ് സെക്രട്ടറി എന്നിവര്‍ പ്രത്യക്ഷമായും പരോക്ഷമായും ക്രമവിരുദ്ധമായി ഇടപെട്ടു.
കീഴ്വഴക്കമില്ലാതെ കെ.എം. മാണിക്കു മാത്രം അഭിഭാഷകരെ തരപ്പെടുത്തികൊടുത്തും അവര്‍ക്കു ഫീസായി പത്തുലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവിറക്കിയതും എന്തിനുവേണ്ടിയായിരുന്നുവെന്ന് പരാതിയില്‍ ചോദിക്കുന്നുണ്ട്.
വിജിലന്‍സ് അന്വേഷണത്തിന് ഡയറക്ടര്‍ ഉത്തരവിടുകയും ഡിവൈഎസ്പി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: