തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുനഃസംഘടനയ്ക്ക് വിശദ പഠനം നടത്താന്‍ കൊല്‍ക്കത്ത ഐഐഎം പ്രൊഫ. സുശീല്‍ ഖന്നയെ കണ്‍സള്‍ട്ടന്റായി മന്ത്രിസഭാ യോഗം നിയമിച്ചു. മൂന്നു മാസത്തില്‍ റിപ്പോര്‍ട്ട് നല്‍കണം.
ഈ വര്‍ഷം മുതല്‍ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ എട്ട് വരെയുള്ള എല്ലാ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും എപിഎല്‍-ബിപിഎല്‍ വേര്‍തിരിവ് കൂടാതെ യൂണിഫോമിനായി 400 രൂപ വീതം നല്‍കും. 60 കോടി രൂപ ചെലവാകും.
സംസ്ഥാന ഓഡിറ്റ് വകുപ്പിലെ താഴ്ന്ന വിഭാഗം തസ്തികകള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സില്‍ ഉള്‍പ്പെടുത്തും. സി. രഘുവിനെ നിലവിലുള്ള പുനര്‍നിയമന വ്യവസ്ഥകള്‍ക്കു വിധേയമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ ഡയറക്ടറാക്കു. വേങ്ങര മലബാര്‍ കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസില്‍ ബിഎംഎംസി കോഴ്സിന് രണ്ട് അധ്യാപക തസ്തിക സൃഷ്ടിക്കും.
കോഴിക്കോട് പിറുക്കന്‍ തോട് കടന്തറപുഴയില്‍ മഴവെള്ളപ്പാച്ചിലില്‍ ആറ് യുവാക്കള്‍ ഒഴുകിപ്പോയ സംഭവത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ വീതം നല്‍കും. നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ്. പത്തനംതിട്ട ചിറ്റാര്‍ ആകാശഊഞ്ഞാല്‍ അപകടത്തില്‍ മരിച്ച അലന്.കെ.സജി, പ്രിയങ്ക കെ. സജി എന്നിവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. പ്രിയങ്ക സജിയുടെ ചികിത്സയ്ക്ക് ചെലവായ നാലരലക്ഷത്തോളം രൂപ സര്‍ക്കാര്‍ നല്‍കും. മൂന്നു ലക്ഷം സഹായധനമനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: