പയ്യന്നൂര്‍: പയ്യന്നൂരില്‍ കോണ്ഗ്രസ്സുകാര് തമ്മിലടിച്ച് നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്കില്‍ നടക്കുന്ന നിയമനത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് ധര്‍ണ നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസ്സുകാരെയാണ് ബാങ്ക് ഭരണസമിതിയംഗങ്ങളും ജീവനക്കാരും മൃഗീയമായി അക്രമിച്ചത്. അക്രമത്തില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് രജീഷ് കണ്ണോത്ത്, ജനറല്‍ സെക്രട്ടറി ഷെരീഫ്, ബ്ലോക്ക് സെക്രട്ടറി കെ.പി.ഹരീഷ്, കിരണ്‍ വണ്ണാടില്‍, മഞ്ജുള കൊയിലേരി, പ്രത്യൂഷ് രാഘവന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഭരിക്കുന്ന ബാങ്കിലെ നിയമനത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ്സ് രംഗത്തു വന്നിരുന്നു. പണം വാങ്ങി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരല്ലാത്തവര്‍ക്ക് പോലും ജോലി നല്കുന്നു എന്നായിരുന്നു ആരോപണം. ഇതു സംബന്ധിച്ച് സഹകരണ ജോയന്റ് രജിസ്ട്രാര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് നിയമനം നടത്തുന്നത് ബന്ധപ്പെട്ട അധികൃതര്‍ തടഞ്ഞിരുന്നു. ഇതിനിടയില്‍ മൂന്ന് പേര്‍ക്ക് നിയമനം നല്കാന് ഭരണസമിതി തീരുമാനിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് സമരത്തിനിറങ്ങിയത്. ചൊവ്വാഴ്ച രാത്രി ബാങ്കിന് മുന്നില്‍ പന്തല്‍ കെട്ടാനെത്തിയ യൂത്ത് കോണ്‍ഗ്രസ്സുകാരെ ഒരു വിഭാഗം കോണ്ഗ്രസ്സുകാര് അക്രമിച്ചിരുന്നു. ഈ സംഭവത്തിലാണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റത്. ഇന്നലെ രാവിലെ ധര്‍ണക്കെത്തിയ യൂത്ത് കോണ്‍ഗ്രസ്സുകാരെ മറുവിഭാഗം അടിച്ചോടിക്കുകയായിരുന്നു. പിന്നീട് പോലീസിന്റെ ശക്തമായ കാവലിലാണ് ധര്‍ണ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: