തലശ്ശേരി: ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍.ഹരിദാസിനെ ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ വീട് വളഞ്ഞ് പോലീസ് കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ നിരുപാധികം വിട്ടയക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ നിരവധി വാഹനങ്ങളിലാണ് പോലീസ് സംഘം വീട് വളഞ്ഞത്. കാരണമന്വേഷിച്ചപ്പോള്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എത്തിയതെന്നാണ് പോലീസ് സംഘത്തിലുണ്ടായിരുന്ന സിഐ പറഞ്ഞത്. എന്നാല്‍ പ്രഭാത കൃത്യങ്ങള്‍ നടത്താതെ വരാന്‍പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പോലീസ് കാത്തിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്നാകരന്, മണ്ഡലം പ്രസിഡണ്ട് എം.പി.സുമേഷ് എന്നിവരോടൊപ്പം കാറില്‍ കയറി ഹരിദാസും പോലീസ് സംഘവും തലശ്ശേരി സ്റ്റേഷനിലെത്തി. വിവരമറിഞ്ഞ് നിരവധി ബിജെപി പ്രവര്‍ത്തകരും സ്റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് എട്ടരമണിയോടെ ഡിവൈഎസ്പി സ്റ്റേഷനിലെത്തി. അതേസമയം കണ്ണൂരിലേക്ക് പോവുകയായിരുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്, പി.സത്യപ്രകാശ്, പി.പി.സുരേഷ്ബാബു എന്നിവരും സ്റ്റേഷനിലെത്തി. പോലീസ് നടപടിയെ ചോദ്യം ചെയ്തപ്പോള്‍ തലശ്ശേരിയില്‍ സമാധാനം കൈവരുത്താനാണ് വിളിച്ചുകൊണ്ടുവന്നതെന്നാണ് ഡിവൈഎസ്പി പറഞ്ഞത്.
ഇങ്ങനെയാണോ പോലീസ് സമാധാനം ഉണ്ടാക്കാന്‍ പോകുന്നതെന്ന മറു ചോദ്യത്തിന് ഉത്തരം നല്കാനാവാതെ പരിഹാസ്യരായ തലശ്ശേരി പോലീസ് ഹരിദാസിനെ 9 മണിയോടെ നിരുപാധികം വിട്ടയക്കുകയാണ് ഉണ്ടായത്. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ ആജ്ഞ അക്ഷരംപ്രതി അനുസരിക്കുന്ന പോലീസിന് ഇതിലും വലിയ നാണക്കേട് അടുത്തകാലത്തൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് തലശ്ശേരി പോലീസ് കാണിച്ച വിവരക്കേട് അറിഞ്ഞ നാട്ടുകാര്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: