മുണ്ടക്കയം: ഇളങ്കാട്-വല്യേന്ത-വാഗമണ്‍ ഹൈവേ നിര്‍മ്മാണം നിലച്ചു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിലച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
ഹൈറേഞ്ചിന്റെ പ്രവേശന കവാടത്തില്‍ നിന്നും വാഗമണ്ണിലേക്ക് കടന്നുപോകുന്ന പാത 14 കോടി രൂപ മുടക്കിലാണ് നിര്‍മ്മാണം തുടങ്ങിയത്. ഇളങ്കാട്ടില്‍ നിന്നും മലമ്പാത വെട്ടിത്തെളിച്ച് വല്യേന്ത വഴി വാഗമണ്ണിലേക്ക് എത്തുന്ന പത്ത് കിലോമീറ്റര്‍ ഹൈവേയുടെ നിര്‍മ്മാണ ചുമതല കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് ഏറ്റെടുത്തിരുന്നത്. കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് നിര്‍മ്മാണ ചുമതല സ്വകാര്യ കരാറുകാരനെ ഏല്‍പ്പിച്ചു. ഇതോടെ പാതയുടെ ശനിദശയും തുടങ്ങിയത്രെ. പണി ഇഴഞ്ഞു നീങ്ങിയതോടെ നാട്ടുകാര്‍ നിരവധി തവണ പ്രതിഷേധവുമായി രംഗത്തിറങ്ങി.
ബസ് ഓടിയിരുന്ന വല്യേന്ത വരെയുളള പാത പുനര്‍നിര്‍മ്മാണത്തിനായി കുത്തി പൊളിച്ചതോടെ ജനങ്ങള്‍ ദുരിതത്തിലായി. പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഇളങ്കാട്ടില്‍ നിന്നു വല്യേന്ത വരെയുളള രണ്ടു കിലോമീറ്റര്‍ പാത ടാര്‍ ചെയ്തു സഞ്ചാരയോഗ്യമാക്കി. ബാക്കി ഭാഗത്തെ മണ്ണു പണി, കല്‍കെട്ട് നിര്‍മ്മാണം എന്നിവ ഇഴഞ്ഞു നീങ്ങുന്നതിനിടയില്‍ സ്വകാര്യ കരാറുകാരന് പണി ഉപേക്ഷിച്ചു പോയത്.
ചെങ്കുത്തായ പാതയില്‍ നിര്‍മ്മിച്ച എസ് ആകൃതിയിലുള്ള വളവ് വാഹനങ്ങള്‍ക്ക് ഭീഷണിയായി. എസ് വളവിലൂടെ വാഹനങ്ങള്‍ കയറില്ല എന്ന് അഭിപ്രായം ഉയര്‍ന്നതോടെ എസ് വളവ് പുനര്നിര്മ്മിച്ചാലേ പാത ഉപയോഗ പ്രദമാകൂ എന്ന നിലയായി. റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ യാഥാര്‍ത്യമായില്ല.
പാത തുറന്നാല്‍ മുണ്ടക്കയത്ത് നിന്നും നിലവില്‍ കുട്ടിക്കാനം, ഏലപ്പാറ വഴിയുളള വാഗമണ്‍ യാത്ര ഒഴിവാക്കി കുറഞ്ഞ ദൂരത്തില്‍ സാമ്പത്തിക, സമയ ലാഭത്തില്‍ വാഗമണ്‍, തീര്‍ത്ഥാടന കേന്ദ്രങ്ങളായ കുരിശുമല, മുരുകന്മല, കോലാഹലമേട് തങ്ങള്പാറ എന്നിവിടങ്ങളില്‍ എളുപ്പത്തില്‍ എത്തുവാന്‍ കഴിയും.
മുണ്ടക്കയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ നിന്നും എരുമേലി വഴി എത്തുന്നവര്‍ക്ക് ഈരാറ്റുപേട്ട, കുട്ടിക്കാനം തുടങ്ങിയ പാതകള്‍ ഒഴിവാക്കി പുതിയ പാതയിലൂടെ വാഗമണ്ണിലെത്താന്‍ സാധിക്കും.
തെക്കന്‍ ജില്ലകളില്‍ നിന്നും എരുമേലി വഴി എത്തുന്നവര്‍ക്ക് വാഗമണ്ണിലേക്ക് 26 കിലോമീറ്റര്‍ ലാഭിക്കാമെന്നത് പാതയുടെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: