അരനൂറ്റാണ്ടു കാലത്തോളം കേരളത്തിലെ സാഹിത്യ സാംസ്കാരിക ജീവിതത്തില്‍ ജ്വലിച്ചുനിന്ന മഹാപ്രതിഭാശാലിയായിരുന്നു, പ്രൊഫ. എന്‍. കൃഷ്ണപിള്ള. ആധുനിക മലയാള നാടകസാഹിത്യത്തിന്റെ രാജശില്പിയായി വിശേഷിപ്പിക്കപ്പെടുന്ന എന്‍. കൃഷ്ണപിള്ളയുടെ നൂറാം ജന്മദിനമാണ് ഇന്ന്. 1916 സെപ്തംബര്‍ 22 ന് വര്‍ക്കലയ്ക്കടുത്തുള്ള ചെമ്പഴന്തിയില്‍ ജനിച്ച എന്‍. കൃഷ്ണപിള്ള 1988 ജൂലായ് 10 ന് അന്തരിച്ചു.
‘ഭഗ്നഭവനം’ (1942) ആണ് കൃഷ്ണപിള്ളയുടെ ആദ്യനാടകം. യൂറോപ്യന്‍ നാടകവേദിയില്‍ നോര്‍വീജിയന്‍ നാടകകൃത്തായ ഹെന്റിക് ഇബ്സന് വരുത്തിയ പരിവര്‍ത്തനങ്ങള്‍ യുവാവായിരുന്ന കൃഷ്ണപിള്ളയെ സ്വാധീനിച്ചു. അക്കാലത്ത് തിരുവനന്തപുരം നാടകവേദിയില്‍ നിലനിന്നിരുന്ന രംഗാവതരണങ്ങളോടുള്ള വിപ്രതിപത്തിയാണ്, വ്യത്യസ്തതയുള്ള, ഗൗരവതരങ്ങളായ നാടകങ്ങളുടെ രചനയിലേക്ക് തിരിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പ്രേക്ഷകരെ ഉപരിപ്ലവങ്ങളായ തമാശകള്‍കൊണ്ട് രസിപ്പിക്കുക എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യവും അന്നത്തെ നാടകങ്ങള്‍ക്കുണ്ടായിരുന്നില്ല.
ഫ്രഞ്ച് നാടകകൃത്തായ മോളിയെയുടെ കോമഡി നാടകങ്ങളുടെ വികൃതമായ അനുകരണങ്ങളാണ് അക്കാലത്ത് തിരുവനന്തപുരം നാടകവേദിയില്‍ അരങ്ങുവാണിരുന്നത്. ഈ നാടകവേദി ഉണ്ടാക്കിയ അസംതൃപ്തിയാണ് ഗൗരവതരങ്ങളായ പ്രമേയങ്ങളെ ആധാരമാക്കിയുള്ള നാടകരചനയിലേക്ക് തിരിയാന്‍ കൃഷ്ണപിള്ളക്ക് പ്രചോദനം നല്‍കിയത്. മധ്യവര്‍ഗ്ഗ കുടുംബത്തിന്റെ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും അവതരിപ്പിച്ചുകൊണ്ട് മനുഷ്യാവസ്ഥയെ ഉള്‍ക്കാഴ്ചയോടെ ദര്‍ശിക്കാന്‍ മലയാളത്തില്‍ ആദ്യമായി ശ്രമിച്ചത് കൃഷ്ണപിള്ളയാണ്. സംഘര്‍ഷാത്മകങ്ങളായ ജീവിതപ്രശ്നങ്ങളെ, തന്മയത്വത്തോടെ, വിശ്വസനീയതയോടെ അവതരിപ്പിച്ചു എന്നതാണ് ‘ഭഗ്നഭവന’ത്തിന്റെ പ്രാധാന്യം.
പരമ്പരാഗതമായ നാടകസങ്കേതങ്ങളെ തിരസ്കരിച്ച്, തന്റെ കാലഘട്ടത്തിന് അനുയോജ്യമായ നാടകരചനാ ശൈലിക്ക് അദ്ദേഹം രൂപംനല്കി. ‘ഭഗ്നഭവനം’, ‘ബലാബലം’, ‘കന്യക,’ ‘കുടത്തിലെ വിളക്ക്’ തുടങ്ങിയ നാടകങ്ങളിലൂടെ നാടകരൂപത്തിലും
പ്രതിപാദ്യത്തിലും സമൂലമായ പരിവര്‍ത്തനങ്ങള്‍ അദ്ദേഹം വരുത്തി. 1942 മേയിലാണ് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ആദ്യമായി ‘ഭഗ്നഭവനം’ അരങ്ങേറിയത്. സംവിധായകന് പി.കെ. വിക്രമന്‍നായരായിരുന്നു. കൈനിക്കര കുമാരപിള്ളയും തിക്കുറിശ്ശിയും എസ്. ഗുപ്തന്നായരും ടി.ആര്. സുകുമാരന്‍നായരും ഒക്കെച്ചേര്‍ന്ന സംഘം നാടകം അവതരിപ്പിച്ചു. മലയാള നാടകത്തിന്റെ ചരിത്രം തിരുത്തിയ അവതരണമായിരുന്നു അതെന്ന് കൃഷ്ണപിള്ള ഒരു ലേഖനത്തില്‍ എഴുതുന്നുണ്ട്.
ഇബ്സന് നാടകങ്ങളുടെ രചനാരീതി സ്വന്തം നാടകങ്ങളില്‍ പിന്‍തുടര്‍ന്നതുകൊണ്ടാവാം നിരൂപകര്‍ അദ്ദേഹത്തെ ‘കേരള ഇബ്സന്’ എന്ന് പേരിട്ടു വിളിച്ചത്. മലയാള നാടകവേദിയെ നവീകരിക്കുന്നതിന് ആദ്യ കാല്‍വയ്പ് നടത്തിയത് എന്‍. കൃഷ്ണപിള്ളയാണ്. ‘മോളിയെയുടെ വികൃതമായ അനുകരണങ്ങളില്‍നിന്ന്, ഇബ്സനിലേക്ക് ദൂരം കുറച്ചധികമുണ്ട്. എങ്കിലും ആ വഴിയെല്ലാം ചുങ്ങിയകാലംകൊണ്ട് എന്‍. കൃഷ്ണപിള്ള നടന്നുതീര്‍ത്തുവെന്ന് സി.ജെ. തോമസ് പറഞ്ഞത് ഇതുകൊണ്ടാണ്. ”മലയാള ഗദ്യനാടകത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റത്തിന്റെ നാന്ദി” എന്നാണ് സി.എന്‍. ശ്രീകണ്ഠന്‍നായര്‍ ‘ഭഗ്നഭവന’ത്തെപ്പറ്റി അക്കാലത്തെഴുതിയത്. കൊച്ചിയില്‍ ‘ഭഗ്നഭവനം’ വിജയകരമായി എഡ്ഡിമാസ്റ്ററുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചതിനെപ്പറ്റി നാടകചരിത്രത്തില്‍ പരാമര്‍ശമുണ്ട്. കെപിഎസി എന്ന പ്രൊഫഷണല്‍ നാടകസംഘം തോപ്പില്‍ഭാസിയുടെ സംവിധാനത്തില്‍, ഈ നാടകം, 1985 ല്‍ 200-ല്‍പ്പരം വേദികളില്‍ അവതരിപ്പിക്കുകയുണ്ടായി.
എന്‍. കൃഷ്ണപിള്ളയുടേതായി 17 പൂര്‍ണ്ണനാടകങ്ങളും പതിനഞ്ചോളം ലഘുനാടകങ്ങളും മലയാളഭാഷയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്വീഡിഷ് നാടകകൃത്തായ ആഗസ്റ്റ് സ്ട്രിന്‍ബര്‍ഗിന്റെ ഒരു നാടകം ‘ഒരു സ്വപ്നനാടകം അഥവ എത്ര ദുഃഖമയം ലോകം’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങളെപ്പറ്റി സമഗ്രപഠനം നടത്തിയ ജി. കുമാരപിള്ള, അദ്ദേഹത്തിന്റെ നാടകങ്ങളെ പൊതുവായി ‘ഭഗ്നഭവനങ്ങള്‍’ എന്ന് പേരിട്ടു വിളിച്ചത് ഇവിടെ ഓര്‍മ്മിക്കട്ടെ.
പ്രഗല്ഭനായ അധ്യാപകന്, വാഗ്മി, നിരൂപകന്, സാഹിത്യചരിത്രകാരന്‍ എന്നീ നിലകളിലെല്ലാം സാന്നിധ്യം തെളിയിച്ച വ്യക്തിയായിരുന്നു എന്‍. കൃഷ്ണപിള്ള. അദ്ധ്യാപനമായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട തൊഴില്‍. ഒരഭിമുഖത്തില്‍ അദ്ദേഹം പറയുന്നു:
”എന്റെ സാഹിത്യവും ക്ലാസുമുറിയുമായി ബന്ധമുണ്ട്. ഞാന്‍ ദിവ്യമായി കൊണ്ടുനടന്ന ജോലിയാണ് എന്റേത്. ഒരര്‍ത്ഥത്തില്‍ ക്ലാസ്റൂമാണ് എന്നെ ഉണ്ടാക്കിയത്. എന്റെ മനസ്സില്‍ എപ്പോഴും ആശയങ്ങള്‍ വീഴുന്നത് ക്ലാസ്റൂമില്‍ നില്‍ക്കുമ്പോഴാണ്. എന്റെ സാഹിത്യത്തിന്റെ ലബോറട്ടറിയാണ് എന്റെ ക്ലാസ്.”
സി.വി. രാമന്‍പിള്ളയുടെ കൃതിയിലെ സംഭാഷണഭാഗങ്ങളെ അപഗ്രഥിക്കുന്ന അദ്ദേഹത്തിന്റെ പ്രഖ്യാത കൃതിയാണ് ‘പ്രതിപാത്രം ഭാഷണഭേദം.’ ഇതിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. നാടകരചനയ്ക്കുള്ള കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അദ്ദേഹത്തിന് ലഭിക്കുന്നത് 1978 ലാണ്. മലയാള സാഹിത്യത്തിന്റെ ചരിത്രം പ്രതിപാദിക്കുന്ന ‘കൈരളിയുടെ കഥ’ കൃഷ്ണപിള്ളയില്നിന്ന് മലയാളഭാഷയ്ക്ക് ലഭിച്ച ഈടുറ്റ ഗ്രന്ഥമാണ്.
(പ്രമുഖ നാടകകൃത്തും
സംവിധായകനുമാണ്, ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: