ആദ്യ സീസണില്‍ അവിശ്വസനീയമായി കുതിച്ച് രണ്ടാമത്. അടുത്തതില്‍ അവസാന സ്ഥാനക്കാരായി തലകുനിച്ചു. ഇത്തവണ മികച്ച താരങ്ങളെ അണിയിലെത്തിച്ച് കുതിപ്പിനൊരുങ്ങുന്നു കേരള ബ്ലാസ്റ്റേഴ്സ്.
ഒത്തിണക്കമില്ലായ്മയാണ് കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ആഭ്യന്തര കലഹവും ഒരുപരിധി വരെ പ്രകടനത്തെ ബാധിച്ചു. ആറ് കളികള്‍ക്കു ശേഷം തോല്‍വി ശീലമായതോടെ മുഖ്യപരിശീലകന്‍ പീറ്റര്‍ ടെയ്ലറെ പുറത്താക്കുന്നതു വരെയെത്തി കാര്യങ്ങള്‍. ടെയ്ലറുടെ കടുംപിടുത്തങ്ങളും ശൈലിയും കാരണവുമായി. മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേന പാതിവഴിയില്‍ മടങ്ങി.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 3-1ന്റെ ജയവുമായി കഴിഞ്ഞ സീസണ് തുടങ്ങിയ ടീമിന് ഇടയ്ക്ക് മികവു നഷ്ടമായി. രണ്ടാം കളിയില്‍ മുംബൈയ്ക്കെതിരെ ഗോള്‍രഹിത സമനില. പിന്നെ തുടരെ നാലു തോല്‍വി. ഓരോ കൡയിലും താരങ്ങളെ മാറി പരീക്ഷിച്ച ടെയ്ലര്‍ക്ക് ഒരു വിന്നിങ് ഇലവന് ഇറക്കാനായില്ല. പിന്നീട് ട്രെവര്‍ മോര്ഗന്, അതിനുശേഷം ഗ്രാസ് റൂട്ട് അക്കാദമിയുടെ ഡയറക്ടര്‍ ടെറി ഫെലാന്. ഇതൊന്നും രക്ഷിച്ചില്ല. 14 കളിയില്‍ 22 ഗോളുകള്‍ അടിച്ചപ്പോള്‍, 27 എണ്ണം വഴങ്ങി.
കഴിഞ്ഞ തവണ കേരളത്തില്‍ മാത്രം പരിശീലനം നടത്തി തയാറെടുത്ത ടീം കെട്ടുംമട്ടും മാറ്റി തായ്ലന്ഡില് പോയി. അവിടെ മൂന്ന് പരിശീലന മത്സരങ്ങളില്‍ രണ്ടില്‍ ജയം, ഒന്നില്‍ സമനില. സച്ചിനൊപ്പം തെലുങ്ക് സൂപ്പര്‍താരങ്ങള്‍ ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ്, എന്‍. പ്രസാദ് എന്നിവരും ഉടകളായെത്തി. പരിശീലകനായി സ്റ്റീവ് കോപ്പലിനെയും കൊണ്ടുവന്നു.
മാര്‍ക്വീ താരത്തെ ആദ്യം പ്രഖ്യാപിച്ച് മുന്നൊരുക്കങ്ങള്‍ തുടങ്ങി ബ്ലാസ്റ്റേഴ്സ്. വടക്കന്‍ അയര്‍ലന്‍ഡിന്റെ ആരോണ്‍ ഹ്യൂഗ്സ് മാര്‍ക്വീ താരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളായ ന്യൂകാസില്‍ യുണൈറ്റഡിനും ഫുള്‍ഹാമിനും പ്രതിരോധം കാത്തതിന്റെ അനുഭവസമ്പത്തുമായെത്തുന്ന ഹ്യൂഗ്സ് കഴിഞ്ഞ സീസണില്‍ മെല്‍ബണ്‍ സിറ്റിക്കും കളിച്ചു. അയര്‍ലന്‍ഡിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച ഗോളിയല്ലാത്ത താരവും ഹ്യൂഗ്സ് തന്നെ. 103 മത്സരങ്ങളില്‍.
പ്രതിരോധത്തിലെ നട്ടെല്ലായ ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ട് ഇത്തവണ കൊമ്പന്മാര്ക്കൊപ്പമാണ്. ഒപ്പം കഴിഞ്ഞ തവണയുണ്ടായിരുന്ന സ്പാനിഷ് താരം ജോസു, ഇംഗ്ലീഷ് താരം അന്റോണിയോ ജര്‍മ്മന്‍ എന്നിവരുമുണ്ട്. ഒരു വര്‍ഷത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ മൈക്കല്‍ ചോപ്രയെന്ന പാതി ഇന്ത്യക്കാരനിലും പ്രതീക്ഷയേറെ.
കരുത്ത്
പ്രതിരോധം
പ്രതിരോധത്തിന് ഇത്തവണ കരുത്തേറെ. ഹ്യൂഗ്സിനൊപ്പം ഹെങ്ബര്‍ട്ടും എല്‍ഹാദി നോയെയും ഇന്ത്യന്‍ താരം സന്ദേശ് ജിംഗനും മലയാളി താരം റിനോ ആന്റോയും ഉള്‍പ്പെടുമ്പോള്‍ എതിരാളികള്‍ വിയര്‍ക്കും.
പ്രതീക്ഷയോടെ
മധ്യനിര
മധ്യനിരയിലെ സൂപ്പര്‍താരം ഹോസു കുരായിസ് എന്ന സ്പെയിന്കാരന്. ഒപ്പം ഐവറി കോസ്റ്റിന്റെ ദിദിയര്‍ കാഡിയോ, ചാഡ് ദേശീയ താരം അസ്റാക്ക് മഹ്മ്മത്, ഇന്ത്യന്‍ താരങ്ങളായ മെഹ്താബ് ഹുസൈന്, ഇഷ്ഫഖ് അഹമ്മദ്, വിനീത് റായ്, സി.കെ. വിനീത്, പ്രശാന്ത് എന്നിവരുമുണ്ട്.
മുന്നേറ്റം
സമ്പൂര്‍ണം
പരിക്കില്‍ നിന്നു മുക്തനായി ഒരു വര്‍ഷത്തിനു ശേഷം തിരിച്ചെത്തുന്ന മൈക്കല്‍ ചോപ്ര, കഴിഞ്ഞ തവണ ഏഴു ഗോളടിച്ച് തിളങ്ങിയ അന്റോണിയൊ ജര്‍മന്‍ എന്നിവര്‍ മുന്നേറ്റത്തിലെ കരുത്ത്. ഇവര്‍ക്കൊപ്പം ഹെയ്തിയുടെ യുവതാരങ്ങള്‍ കെല്‍വിന്‍ ബെല്ഫോഡും ഡക്കന്‍സ് നാസോണുമുണ്ട്. കഴിഞ്ഞ സീസണില്‍ നാല് ഗോളുകള്‍ നേടി മികച്ച പ്രകടനം നടത്തിയ മലയാളി താരം മുഹമ്മദ് റാഫി, തോങ്കോസിങ് ഹോയ്കിപ്, ഫാറൂഖ് ചൗധരി, അമൃത് ജയന് എന്നിവരും ചേരുമ്പോള്‍ ആരെ വേണമെന്നതാകും പരിശീലകന്റെ വെല്ലുവിളി.
തന്ത്രങ്ങളുമായി സ്റ്റീവ് കോപ്പല്‍
ടീമിനെ ഒരുക്കാനെത്തുന്ന സ്റ്റീവ് കോപ്പല്‍ ചില്ലറക്കാരനല്ല. ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും വിങ്ങുകളിലെ നിത്യസാന്നിധ്യമായിരുന്നു ഒരിക്കല്‍ ഇദ്ദേഹം. പരിശീലകനെന്ന നിലയിലും കഴിവു തെളിയിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി, ക്രിസ്റ്റല്‍ പാലസ്, പോര്‍ട്സ്മൗത്ത്, റീഡിങ് ടീമുകളെ പരിശീലിപ്പിച്ചു.
കഴിഞ്ഞ തവണ അവസാന മിനിറ്റുകളില്‍ വഴങ്ങിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. ഇതിനു പരിഹാരം കാണുകയാകും കോപ്പലിന്റെ വലിയ വെല്ലുവിളി. ആക്രമണവും പ്രതിരോധവുമെല്ലാം ചേര്‍ത്ത് ഒത്തിണക്കമുള്ള ശൈലിയാകും പരീക്ഷിക്കുകയെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്.
കഴിഞ്ഞ രണ്ടു പതിപ്പിലും ബ്ലാസ്റ്റേഴ്സ്, കളിച്ച മത്സരങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് മൂന്നാം പതിപ്പിലെ പരിശീലനം കോപ്പല്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. വാലി ഡൗണ്‍സും ഇഷ്ഫഖ് അഹമ്മദും സഹപരിശീലകര്‍. എന്നിവര്‍ കോപ്പലിന്റെ കോച്ചിങ് സഹായികള്‍. ഗോള്‍കീപ്പിങ് പരിശീലകനായി അയര്‍ലന്‍ഡിന്റെ ഗ്രഹാം സ്റ്റോക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: