ന്യൂദല്‍ഹി: തന്റെ മകളെ സുരേന്ദര്‍ സിങ് എല്ലായ്പ്പോഴും പിന്തുടര്‍ന്നിരുന്നെന്ന് ദല്‍ഹിയില്‍ കൊല്ലപ്പെട്ട കരുണയുടെ അമ്മ രമ. മകള്‍ എവിടെ പോയാലും അയാള്‍ പിന്തുടര്ന്നിരുന്നു. ഇതേത്തുടര്‍ന്ന് കരുണ സ്കൂളിലേക്ക് പോകുന്ന വഴിയില്‍ നിന്നും മാറി സഞ്ചരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ വരാന്‍ വൈകുകയാണെങ്കില്‍ താന്‍ വഴിയില്‍ കാത്തുനില്‍ക്കുകയാണ് പതിവ്.
കരുണയെ കുറിച്ച് സുന്ദര്‍സിങ് എപ്പോഴും അന്വേഷണം നടത്തിയിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് മകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇന്റര്‍നെറ്റിലും മറ്റും പ്രചരിപ്പിക്കുമെന്നും സഹോദരനെ വധിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും സിങ്ങിന്റെ അച്ഛന് ഒത്തുതീര്പ്പിനെത്തിയതിനെ തുടര്‍ന്ന് കേസെടുത്തിരുന്നില്ല.
സിങ്ങില്‍ നിന്നും അപമര്യാദയായുള്ള പെരുമാറ്റം ഇനി ഉണ്ടാകില്ലെന്ന് അച്ഛന് ഉറപ്പ് നല്‍കിയിരുന്നെന്നും രമ പറഞ്ഞു. അതേസമയം മകനെ നേര്‍വഴിക്കാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാല്‍ ആറു വര്‍ഷമായി മകനുമായിയ യാതൊരു വിധത്തിലുള്ള അടുപ്പവും താന്‍ കാത്തുസൂക്ഷിക്കുന്നില്ലെന്നും സിങ്ങിന്റെ അച്ഛന് പറഞ്ഞു.
റിട്ടയേര്‍ഡ് എസ്ഐയാണ് ഇയാള്‍. ജനം നോക്കിനില്‍ക്കെ വടക്കന്‍ ദല്‍ഹിയിലെ ബുരാരിയില്‍ കരുണ കുമാറി(21)നെ സുരേന്ദര്‍ സിങ് (34) കുത്തിക്കൊല്ലുകയായിരുന്നു. അധ്യാപികയ്ക്ക് 22 തവണ കുത്തേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: