കോട്ടയം: രാഷ്ട്രത്തിന്റെ ഐക്യത്തെപ്പറ്റി വരുംതലമുറകളില്‍ വ്യക്തമായ ധാരണ വളര്‍ത്തണമെന്ന് ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് രംഗ ഹരി അഭിപ്രായപ്പെട്ടു. അരവിന്ദ വിദ്യാമന്ദിരത്തില്‍ വിദ്യാഭാരതി അഖില ഭാരതീയ കാര്യകാരി സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ദേശീയത സംബന്ധിച്ച് മൂന്നു ചിന്താഗതികള്‍ ഉണ്ട്. നവരാഷ്ട്ര വാദം, ബഹുരാഷ്ട്ര വാദം, ചിരരാഷ്ട്ര വാദം. ലോകത്ത് മറ്റൊരു രാജ്യത്തും ദേശീയത സംബന്ധിച്ച് ഇങ്ങനെ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. ഭാരതം ചരിത്രാതീതകാലം മുതല്‍ രാഷ്ട്രമായിരുന്നു. ഇന്നും അതിന് മാറ്റമില്ല. ഈ ചിന്ത കുട്ടികളില്‍ വളര്‍ത്തണം.
കുട്ടികളില്‍ സാമൂഹ്യബോധം വളര്‍ത്തണം. രക്തദാനം, നേത്രദാനം, അവയവദാനം എന്നിവയ്ക്ക് അവര്‍ സന്നദ്ധരാകണം. വിദ്യാഭാരതി ദേശീയ മുന്നേറ്റമാണ്. രാഷ്ട്രരക്ഷയ്ക്ക് ഇതിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കണം. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, വിദ്യാലയ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ ദേശീയദൗത്യത്തെക്കുറിച്ച് ബോധം വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് സഹ സര്‍കാര്യവാഹക് സുരേഷ് സോണി ചടങ്ങില്‍ സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: