ന്യൂദല്‍ഹി: ഈവര്‍ഷത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം പ്രശസ്ത ബംഗാളി നടന് സൗമിത്ര ചാറ്റര്‍ജിക്ക്. പ്രമുഖ സംവിധായകരായ ശ്യാം ബെനഗല്‍, സയിദ് മിര്‍സ, രമേഷ് സിപ്പി, ഛായാഗ്രാഹകന്‍ ബി.കെ. മൂര്‍ത്തി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് രാജ്യം നല്കുന്ന പരമോന്നത ബഹുമതിയാണ് ദാദാസാഹേബ് ഫാല്‍ക്കെ. നാളെ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
സത്യജിത്റേയുടെ സിനിമകളിലൂടെ ലോകസിനിമക്ക് സുപരിചിതനായ സൗമിത്ര ചാറ്റര്‍ജി നാടക, സാഹിത്യ രംഗങ്ങളിലും വ്യക്തിമുദ്ര പതിച്ച പ്രതിഭയാണ്. സത്യജിത് റേയുടെ ഇരുപതിലധികം ചിത്രങ്ങളില്‍ ചാറ്റര്‍ജി അഭിനയിച്ചിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷണ്‍, ഫ്രഞ്ച്, ഇറ്റലി സര്‍ക്കാരുകളുടെ ചലച്ചിത്ര ബഹുമതി എന്നിവയും മികച്ച ദേശീയ നടനുള്ള പുരസ്കാരം രണ്ടുതവണയും സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ പത്മശ്രീയും ഒരുതവണ മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം നിരസിച്ചു.
ബംഗാളി സിനിമയിലെ ആരാധ്യനായ ഈ നടന് ബംഗാളിലെ കലാസാംസ്കാരിക മേഖലകളിലേയും അപൂര്‍വ വ്യക്തിത്വമാണ്. മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ തുടങ്ങി നിരവധി പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യാന്‍ സൗമിത്ര ചാറ്റര്ജിക്കായിട്ടുണ്ട്. 1959 ല്‍ പുറത്തിറങ്ങിയ റേയുടെ അപൂര് സന്‍സാര്‍ ആണ് ആദ്യ ചിത്രം. 1935 ജനുവരി19 ന് ബംഗാളിലെ കൃഷ്ണാനഗറിലാണ് ജനനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: