കൊല്ലം: ഗതാഗത വകുപ്പില്‍ വെഹിക്കിള്‍ ഇന്സ്പെക്ടര്മാരുള്പ്പടെയുള്ളവരുടെ സ്ഥലംമാറ്റത്തില്‍ അഴിമതിയെന്ന് ആക്ഷേപം. ചെക്ക്പോസ്റ്റുകളിലെ ഇന്‍സ്പെക്ടര്‍മാരെ നിയമിച്ചത് ലക്ഷങ്ങള്‍ വാങ്ങിയാണെന്നും പിന്നില്‍ വകുപ്പ് മന്ത്രിയുടെ ഓഫീസുണ്ടെന്നുമാണ് ആരോപണം.
കേരളത്തിലെ 19 ചെക്ക്പോസ്റ്റുകളിലെ ഇന്‍സ്പെക്ടര്‍ നിയമനങ്ങളില്‍ കോഴ വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. വാളയാറിലെ നിയമനത്തില്‍ രണ്ട് മുതല്‍ നാല് ലക്ഷം രൂപ വരെ ഉദ്യോഗസ്ഥര്‍ നല്കിയത്രെ. അമരവിള, കൊല്ലം ആര്യങ്കാവ്, ഇടുക്കി, ഗോവിന്ദപുരം, കുമളി എന്നിവടങ്ങളിലെ നിയമനങ്ങളിലും വന്‍കോഴ. ഇവിടങ്ങളില്‍ നിന്നു വലിയ തോതില്‍ കൈക്കൂലി ലഭിക്കുമെന്നതാണ് ലക്ഷങ്ങള്‍ കോഴനല്കാന് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്.
ഇന്‍സ്പെക്ടര്‍മാരുടെ നിയമനം മുതല്‍ മുകളിലേക്കുള്ളതെല്ലാം മന്ത്രിയുടെ ഓഫീസില്‍ നിന്നു നല്കുന്ന ലിസ്റ്റ് പ്രകാരമേ പാടുള്ളൂ എന്നാണ് ഗതാഗത കമ്മീഷണര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശവും.
ആര്‍ടി ഓഫീസുകളിലെ സ്ഥലമാറ്റങ്ങള്‍ക്ക് പോലും കോഴ നല്‍കേണ്ട സ്ഥിതിയുണ്ട്. മന്ത്രിയുടെ ഓഫീസില്‍ കോഴ വാങ്ങാന്‍ പ്രത്യേകം ഇടനിലക്കാരുമുണ്ട്. തിരുവനന്തപുരത്ത് വകുപ്പിന്റെ താഴത്തെ ഓഫീസില്‍ നിന്നു മുകളിലേക്ക് ഒരു സ്ഥലംമാറ്റം അഭ്യര്‍ത്ഥിച്ച ഉദ്യോഗസ്ഥനോട് ഒരു ലക്ഷം രൂപ കോഴ ചോദിച്ചു. തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ബാറുകളിലാണ് നിയമനം സംബന്ധിച്ച കരാറുകള്‍ നടക്കുന്നത്.
അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഉത്തരവുകള്‍ ആഴ്ചകള്‍ക്ക് മുമ്പ് നീക്കം ചെയ്തു. നിലവില്‍ പഴയ സര്‍ക്കാരിന്റെ ഉത്തരവുകള്‍ മാത്രമേ ലഭ്യമാകുന്നുള്ളു. ഇത് തന്നെ അഴിമതി വെളിവാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: