കൊട്ടാരക്കര: ഓടനാവട്ടം കുടവട്ടൂരില്‍ പാറക്വാറിയില്‍ റെയ്ഡ്. 13 ലോറികളും മൂന്ന് ഹിറ്റാച്ചിയും പിടികൂടി. ഓടനാവട്ടം കുടവട്ടൂര്‍ ഉളകോട് പാറയില്‍മുക്കില്‍ സര്‍ക്കാര്‍ ഭൂമിയിലെ ക്വാറിയില്‍ ലൈസന്‍സുകളില്ലാതെ നടന്ന പാറഖനനമാണ് കൊട്ടാരക്കര തഹസീല്‍ദാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്.
പതിമൂന്ന് ലോറികളും മൂന്ന് ഹിറ്റാച്ചികളും പാറപൊട്ടിക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. ഇന്നലെ പുലര്‍ച്ചെ 5.30നാണ് റെയ്ഡ് നടന്നത്. കൊട്ടാരക്കര തഹസില്‍ദാര്‍ കെ.ദിവാകരന്റ നേതൃത്വത്തിലായിരുന്നു അപ്രതീക്ഷിത പരിശോധന. സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലത്തെ പാറക്വാറിയിലാണ് റെയ്ഡ് നടന്നത്. ജിയോളജി വകുപ്പിന്റെയോ മറ്റ് വകുപ്പുകളുടെയോ അനുമതിയില്ലാതെയായിരുന്നു ക്വാറി പ്രവര്‍ത്തിച്ച് വന്നിരുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാറഖനനം നടത്തുന്ന പ്രദേശമാണ് വെളിയം പഞ്ചായത്തിലെ കുടവട്ടൂര്‍.
സര്‍ക്കാര്‍ അംഗീകൃതവും അല്ലാത്തതുമായ നൂറില്‍പ്പരം ക്വാറികളാണ് ഇവിടെയുള്ളത്. അധികൃതര്‍ക്ക് ഇതില്‍ എത്ര ക്വാറികള്‍ക്ക് അംഗീകാരം ഉണ്ടെന്നുപോലും അറിയാത്ത അവസ്ഥയാണ്. പിടിച്ചെടുത്ത ലോറികളും ഹിറ്റാച്ചികളും പൂയപ്പള്ളി പോലീസിന് കൈമാറിയതായി തഹസീല്‍ദാര്‍ ദിവാകരന് നായര്‍ അറിയിച്ചു. കാലങ്ങളായി താലൂക്കില്‍ പാറഖനനത്തിന് റവന്യൂ ലൈസന്‍സ് നല്‍കാറില്ല. ജിയോളജി പാസുപയോഗിച്ചാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍വേ നമ്പരുകളനുസരിച്ച് നിശ്ചിതവസ്തുവില്പ്പെടുന്ന നിശ്ചിതഅളവ് പാറ ഖനനം ചെയ്യാനുള്ള അനുമതിയാണ് ജിയോളജിവകുപ്പ് നല്‍കുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ അനുവാദമില്ലാത്ത ഭൂമിയിലും ഖനനം നടത്തുന്നതായുള്ള പരാതികള്‍ ശക്തമായതോടെയാണ് തഹസില്‍ദാര്‍ പരിശോധനക്കിറങ്ങിയത്. വെളിയം, കുടവട്ടൂര്‍ പ്രദേശങ്ങളിലെ പാറക്വാറികളില്‍ മുമ്പ് ജില്ലാ കളക്ടറുള്പ്പടെയുള്ളവര് പലതവണ പരിശോധന നടത്തുകയും വലിയതോതില്‍ അനധികൃതഖനനം നടക്കുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു.
പാറയുടെ അളവ് സര്‍വ്വേ നടത്തി കണ്ടെത്താനും പിഴയീടാക്കാനും കളക്ടറുടെ ഉത്തരവുണ്ടായെങ്കിലും നടപടികള്‍ പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. വെളിയം വില്ലേജില്‍ റീസര്‍വ്വെ 2/5ല്‍പെട്ട റവന്യൂ ഭൂമിയില്‍ വന്‍തോതില്‍ ഖനനം നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. തഹസില്‍ദാരും സംഘവും എത്തുമ്പോള്‍ നാലുലോറികള്‍ പാറ കയറ്റിയ നിലയിലും അഞ്ച് ലോറികള്‍ പാറ കയറ്റാന്‍ കാത്തുകിടക്കുന്ന നിലയിലുമായിരുന്നു. തഹസില്‍ദാര്‍ സ്ഥലത്തെത്തിയ ശേഷമാണ് പോലീസിനേയും വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചത്. ഉളകോട് സ്വദേശി ഗോപാലകൃഷ്ണനും വെളിച്ചക്കാല സ്വദേശി നിസാറിനുമെതിരെ കേസെടുക്കുയും ചെയ്തു. റവന്യൂ ഉദ്യോഗസ്ഥരായ ജി.ജോണ്‍കുട്ടി, എന്‍. ജയകുമാര്‍, ജി.സന്തോഷ്കുമാര്‍, വെളിയം വില്ലേജോഫീസ് ജീവനക്കാരയ ജെയിംസ്, പൊടിക്കുഞ്ഞ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: