കുന്നത്തൂര്‍: സംസ്ഥാനസര്‍ക്കാര്‍ വളരെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പൊലിവ് പദ്ധതി വന്‍പരാജയമായി. ഓണത്തിന് വിഷരഹിതപച്ചക്കറി എല്ലാവര്ക്കും എന്ന വിശാലമായ ആശയവുമായാണ് പദ്ധതി കൊണ്ടുവന്നതെങ്കിലും സര്‍ക്കാരിന്റെ അശാസ്ത്രീയമായ നടപടികള്‍ മൂലം പദ്ധതി പാളുകയായിരുന്നു. സംസ്ഥാന കുടുംബശ്രീ മിഷനായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല.
കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വിത്തുംവളവും സൗജന്യമായി നല്‍കികൊണ്ട് കൃഷി നടത്തുകയായിരുന്നു. എന്നാല്‍ വേണ്ടത്ര പഠനമില്ലാതെയും അശാസ്ത്രീയമായും നടപ്പാക്കിയ പൊലിവ് പദ്ധതി വന്പരാജയമാകുകയായിരുന്നു. പഞ്ചായത്ത് തലങ്ങളില്‍ വലിയ ആഘോഷപൂര്‍വ്വമാണ് വിത്ത് പാകാല്‍ സംഘടിക്കപ്പെട്ടത്. കുടുംബശ്രീ യൂണിറ്റുകള്‍ ഒറ്റയ്ക്കും കൂട്ടമായും സ്ഥലംപാട്ടത്തിനെടുത്താണ് പച്ചക്കറിവിത്തുകള്‍ ഇറക്കിയത്. പക്ഷേ ചീരയുടെ വിളവെടുപ്പ് മാത്രമാണ് ഓണക്കാലത്ത് നടന്നത്. അതും ചില സ്ഥലങ്ങളില്‍ മാത്രം. മറ്റു വിത്ത് ഇറക്കിയ കൃഷികളെല്ലാം പരാജയപ്പെടുകയായിരുന്നു.
ഗുണനിലവാരമില്ലാത്തതും പഴകിയതുമായ വിത്തുകള്‍ വിതരണം ചെയ്തത് പദ്ധതിയുടെ പരാജയത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൂടാതെ കൃഷി ചെയ്യുന്നവര്‍ക്ക് ഇത് സംബന്ധിച്ച് വേണ്ടത്ര ശാസ്ത്രീയപരിശീലനം നല്‍കാത്തതും തിരിച്ചടിയായി. വിത്തുകള്‍ ശരിയായ വിധം നടാത്തതുമൂലം കനത്ത മഴയില്‍ ഇവ ഒലിച്ചുപോയതും കാലവസ്ഥയും പദ്ധതി പരാജയത്തിന് ആക്കം കൂട്ടി. കൃഷി സാമ്പത്തിക നഷ്ടമായതോടെ പാട്ടത്തിനെടുത്ത ഭൂമിയുടെ പണം നല്കാനില്ലാതെ നട്ടംതിരിയുകയാണ് കുടുംബശ്രീ അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: