ഭാരതം ഭരിക്കുന്ന ദേശീയ പ്രസ്ഥാനമായ ബിജെപിയുടെ ദേശീയ സമ്മേളനത്തിന് ഇന്ന് കോഴിക്കോട് ആരംഭം കുറിക്കുകയാണ്. ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ കോഴിക്കോട് സമ്മേളനത്തിന് 50 വര്‍ഷം തികയുന്നതോടനുബന്ധിച്ചാണ് ഈ സമ്മേളനത്തിന് വേദി ഒരുങ്ങിയത്. കോഴിക്കോട് സമ്മേളനത്തില്‍ ജനസംഘത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ദീനദയാല്‍ജിയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനവും കോഴിക്കോട്ടാണ്.
ജനസംഘത്തിന്റെ, ഇപ്പോള്‍ ബിജെപിയുടെയും തത്വസംഹിതയായ ‘ഏകാത്മ മാനവദര്‍ശനം’ അംഗീകരിച്ചതും കോഴിക്കോട് സമ്മേളനത്തിലാണ്. ഇതെല്ലാം ബിജെപി സമ്മേളനത്തിന്റെ പ്രതേ്യകതയാണ്. ജനസംഘം സമ്മേളനത്തില്‍ ഏതാനും സംസ്ഥാനമന്ത്രിമാരും ചുരുക്കം എംപിമാരും എംഎല്‍എമാരുമാണ് പങ്കെടുത്തത്. ഇന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെ ബിജെപിയുടെ കേന്ദ്രമന്ത്രിമാരെല്ലാം സമ്മേളന പ്രതിനിധികളാണ്. 10 സംസ്ഥാന മുഖ്യമന്ത്രിമാരും അതിലേറെ സംസ്ഥാനങ്ങളിലെ മന്ത്രിമാരും 282 ലോക്സഭാംഗങ്ങളും പ്രതിനിധികളായെത്തുന്ന സമ്മേളനം കോഴിക്കോടിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകും.
അതിര്‍ത്തിയില്‍ പാക്കിസ്ഥാന് പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. ജമ്മുകാശ്മീരിലെ ഉറിയില്‍ പാക്കിസ്ഥാന്റെ പ്രേരണയോടെ എത്തി 18 ജവാന്മാരുടെ ജീവന് നഷ്ടപ്പെടുത്തിയ ഭീകരാക്രമണം സ്ഥിതിഗതികള്‍ ഏറെ വഷളാക്കിയിരിക്കുകയാണ്. പാക്കിസ്ഥാനെ തെമ്മാടി രാജ്യമെന്ന് ലോകം വിലയിരുത്തുന്ന സ്ഥിതിയിലേക്ക് സംഗതികള്‍ നീങ്ങുകയാണ്. എന്നും സമാധാനത്തിന്റെ ഭാഷ സംസാരിക്കുന്ന ഭാരതത്തോട് നിരന്തരം വെല്ലുവിളിക്കുന്ന പാക്കിസ്ഥാന് അര്‍ഹിക്കുന്ന മറുപടി നല്‍കേണ്ടതുണ്ട്. അത് സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല.
രാജ്യം ഏല്പിച്ച ഉത്തരവാദിത്ത്വം ഭംഗിയായി നിര്‍വഹിക്കുന്നതില്‍ ബിജെപി നേതൃത്ത്വത്തിന് അഭിമാനിക്കാം. അതോടൊപ്പം ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍തന്നെ എത്തുന്നു എന്ന് ഉറപ്പുവരുത്തേണ്ട ബാദ്ധ്യതയും പാര്‍ട്ടിക്കുണ്ട്. അതിന് ചുമതലപ്പെട്ടവരാണ് സമ്മേളന പ്രതിനിധികള്‍ എന്നതും ശ്രദ്ധേയമാണ്. ഒരു മാറ്റം, അത് ജനങ്ങളാഗ്രഹിക്കുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും കണ്ടുമടുത്ത ജനതയ്ക്ക് രണ്ടുവര്‍ഷമായി അഴിമതിരഹിത ഭരണമെന്നത് അഭിമാനം നല്‍കുന്നുണ്ട്.
ജനസംഘം സമ്മേളനം കോഴിക്കോട് നടന്നപ്പോഴും ബിജെപി സമ്മേളനം നടക്കുമ്പോഴും കേരളഭരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്. ജനാധിപത്യം അടവുനയമായി സ്വീകരിച്ച കമ്മ്യൂണിസ്റ്റുകാര്‍ ബിജെപിയെപോലുള്ള ദേശീയ ജനാധിപത്യകക്ഷികള്‍ ശക്തിപ്പെടുന്നതില്‍ അമര്‍ഷമുള്ളവരാണ്.
1967ല്‍ നമ്പൂതിരിപ്പാട് സമ്മേളനം അലങ്കോലപ്പെടുത്താന്‍ ആഗ്രഹിച്ചു. സമ്മേളന പ്രതിനിധികളുടെ അന്നം മുടക്കാന്‍ നോക്കി. പതിനായിരത്തോളം പ്രതിനിധികളെത്തുന്ന സമ്മേളനത്തിന് റേഷന്‍ അനുവദിക്കാനുള്ള അപേക്ഷ മുഖ്യമന്ത്രി തള്ളി. തുടര്‍ന്ന് പാലക്കാടുനിന്ന് അരികൊണ്ടുവരാന്‍ അനുവദിക്കണമെന്നപേക്ഷിച്ചു. അതും നിരസിച്ചു. സംസ്ഥാനത്ത് അഞ്ചുകിലോഗ്രാം അരിയില്‍ കൂടുതല്‍ കൊണ്ടുപോകാന്‍ അന്ന് അനുമതിയില്ല. കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കുവാന്‍ ജനസംഘം തയ്യാറായില്ല.
ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയും കേരളത്തിലെ സ്ഥാപകനേതാവുമായ പി.പരമേശ്വര്‍ജി വാര്‍ത്താസമ്മേളനം നടത്തി പ്രതിനിധികള്‍ മൂന്നുകിലോവീതം അരിയോ ഗോതമ്പോ കൊണ്ടവരണമെന്നഭ്യര്ത്ഥിച്ചു. ദേശീയതലത്തില്‍തന്നെ അതിന് ഏറെ പ്രാധാന്യം ലഭിച്ചു. അതോടെ നമ്പൂതിരിപ്പാടിന്റെ ഉദ്യമം പൊളിഞ്ഞു. പാലക്കാടുനിന്ന് അരികൊണ്ടുവരാന്‍ ജനസംഘം നേതാക്കള്‍ക്ക് അനുമതി ലഭിച്ചു. സമ്മേളനത്തിന് ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമൊന്നും ആവശ്യമില്ല. ലോകം അംഗീകരിക്കുന്ന പ്രധാനമന്ത്രി ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ അണിചേരുന്ന സമ്മേളനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ചരിത്രം ആവര്‍ത്തിക്കുന്ന സമ്മേളനം കേരളത്തിന് ദിശാബോധം സൃഷ്ടിക്കുമാറാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: