കണ്ണൂര്‍: ഇന്ത്യ മെക്സിക്കോ അന്താരാഷ്ട്ര ശാസ്ത്ര സാങ്കേതിക സഹകരണത്തിന്റെ ഭാഗമായി കണ്ണൂര്‍ സര്‍വ്വകലാശാലക്ക് പുതിയ ഗവേഷണ പദ്ധതി അനുവദിച്ചു. സര്‍വ്വകലാശാലയുടെ ബയോടെക്നോളജി മൈക്രോബയോളജി വകുപ്പിലെ ഡോ.എ.സാബുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.എസ്.ഷിബുരാജ്, ഡോ.എന്‍.എസ്.പ്രദീപ് എന്നിവരും മെക്സിക്കോയിലെ കൗവില ഓട്ടോണോമസ് സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ക്രിസ്റ്റോബാലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘവുമാണ് പദ്ധതിയിലെ പങ്കാളികള്‍.
ജൈവ വൈവിധ്യ കലവറയായ മെക്സിക്കന്‍ പ്രദേശങ്ങളിലെയും ഇന്ത്യയിലെ പശ്ചിമ ഘട്ടത്തിലെയും സൂഷ്മാണു ശേഖരം ഔഷധവ്യവസായ മേഖലയിലേക്കാവശ്യമായ ജൈവ രാസ ത്വരകങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനായി പഠന വിധേയമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം . ഇന്ത്യയിലെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും മെക്സിക്കന്‍ ദേശീയ ശാസ്ത്ര സാങ്കേതിക ഏജന്‍സിയും സംയുക്തമായാണ് പദ്ധതിക്ക് ധനസഹായം നല്‍കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല ഇതിനകം മെക്സിക്കന്‍ സര്‍വ്വകലാശാലയുമായി അക്കാഡമിക് സഹകരണത്തിനുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സര്‍വ്വകലാശാല ഗവേഷകര്‍ മെക്സിക്കോയിലും, മെക്സിക്കന്‍ ഗവേഷകര്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.
ഇക്കഴിഞ്ഞ വര്‍ഷം യുജിസി നാക് അംഗീകാരം നേടിയ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മികവിലേക്കുള്ള പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഇപ്പോള്‍ നേടിയ അന്തര്‍ ദേശീയ അംഗീകാരം. അന്തര്‍ദ്ദേശീയ തലത്തിലുള്ള ഇത്തരം ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ സര്‍വ്വകലാശാല ഇനിയും മികവിന്റെ പാതയില്‍ മുന്നേറുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ.എം.കെ.അബ്ദുല്‍ഖാദര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: