കണ്ണൂര്‍: ചിത്രലേഖമാരേയും കുട്ടിമാക്കൂല്‍ സംഭവങ്ങളേയും വെളളപൂശി ദളിത് പീഡനത്തിന്റെ പേരില്‍ സിപിഎമ്മിന്റെ കപട നാടകം. ഗുജറാത്തിലെ ഉനയില്‍ പീഡനത്തിനിരയായവരെന്ന് ചൂണ്ടിക്കാട്ടി അന്യസംസ്ഥാനക്കാരായ ഏഴോളം യുവാക്കളെ മുന്‍നിര്‍ത്തി സിപിഎമ്മിന്റെ പോഷക സംഘടനയായ പട്ടികജാതി ക്ഷേമസമിതിയുടെ പേരിലാണ് കണ്ണൂരില്‍ സ്വാഭിമാനസംഗമമെന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. മാത്രമല്ല യുവാക്കളെ മുഴുവന്‍ കണ്ണൂര്‍ പ്രസ്ക്ലബിലെത്തിച്ച് പ്രധാനമന്ത്രിക്കും ഗുജറാത്തിലെ സര്‍ക്കാരിനും ബിജെപിക്കുമെതിരെ വാതോരാതെ പ്രസംഗിപ്പിച്ചുകൊണ്ട് ഇന്നലെ പത്രസമ്മേളനവും നടത്തിച്ചു. വര്‍ഷങ്ങളായി സിപിഎം സംഘം മാനസികമായും കായികമായും പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖയെന്ന യുവതിയും തലശ്ശേരി കുട്ടിമാക്കൂലിലെ ദളിത് യുവതികളും കുടുംബവും സിപിഎമ്മിനാല്‍ വേട്ടയാടപ്പെടുന്നതിന്റെ നേര്‍ച്ചിത്രം നാട്ടുകാരുടെ മുന്നില്‍ നില്‍ക്കേയാണ് ഞങ്ങള്‍ ദളിത് രക്ഷകരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഏതോ പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍ ഗുജറാത്തില്‍ അക്രമത്തിന് വിധേയരായവരെന്ന് ചൂണ്ടിക്കാട്ടി സിപിഎം ആഭാസ നാടകം കളിക്കുന്നത്.
ഉനയില്‍ ഗോസംരക്ഷണ സേനയുടെ അക്രമണത്തിന് വിധേയരായവര്‍ എന്ന പേരില്‍ ഗുജറാത്തിലേയും മറ്റ് ചില സംസ്ഥാനങ്ങളിലെ ചില യുവാക്കളേയുയാണ് സംഗമത്തില്‍ പങ്കെടുപ്പിച്ചത്. ഇവര്‍ക്ക് വ്യക്തമായ പരിശീലനം നല്‍കിയും സിപിഎം വേദിയില്‍ ബിജെപിക്കെതിരെ പ്രസംഗിക്കാന്‍ വന്‍തുക വാഗ്ദാനം നല്‍കിയും സിപിഎം നേതൃത്വം ഏജന്റുമാര്‍ മുഖേന കണ്ണൂരിലെത്തിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
സ്വാഭിമാന സംഗമത്തില്‍ ഗുജറാത്തില്‍ നിന്നുള്ള ജിഗ്നേഷ് മേവാനി എന്ന ദളിത് നേതാവ് പങ്കെടുക്കുമെന്ന തരത്തില്‍ പോസ്റ്ററുകള്‍ ഉള്‍പ്പടെ അടിച്ച് സിപിഎം പ്രചാരണം നടത്തിയിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നിരന്തരമായി കേരളത്തില്‍ ദളിത് വേട്ട നടക്കുന്നുണ്ടെന്നും പട്ടികജാതി ക്ഷേമസമിതി ഇത്തരത്തില്‍ ദളിതുകള്‍ക്ക് നേരെ അക്രമവും അസഹിഷ്ണുതയും വെച്ചുപുലര്‍ത്തുന്ന സിപിഎമ്മിന്റെ പോഷക സംഘടയാണെന്നുമുളള തിരിച്ചറിവിനെ തുടര്‍ന്ന് ജിഗ്നേഷ് മേവാനി പിന്മാറുകയായിരുന്നു. സിപിഎമ്മിനോടുള്ള രാഷ്ട്രീയ വിയോജിപ്പ് കാരണം പിന്മാറുന്നതെന്ന് മേവാനി സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു. പട്ടികജാതി ക്ഷേമസമിതി സ്വതന്ത്ര സംഘടനയാണെന്നും ഇവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നുമായിരുന്നു സിപിഎം നേതൃത്വം മേവാനിയെ അറിയിച്ചിരുന്നത്. എന്നാല്‍ പികെഎസ് സിപിഎമ്മിന്റെ പോഷക സംഘടനയാണെന്നും സിപിഎമ്മിന്റെ നിലപാടുകളോട് ശക്തമായ എതിര്‍പ്പുള്ളതിനാല്‍ പിന്മാറുന്നുവെന്നും മേവാനി വ്യക്തമാക്കുകയായിരുന്നു. ദളിത് പ്രേമത്തിന്റെ പേരില്‍ സിപിഎം നടത്തുന്ന പരിപാടിയില്‍ നിന്ന് ദളിത് സംഘടനാ നേതാവ് പിന്മാറിയത് സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടിയായി മാറുകയും പൊതുസമൂഹത്തില്‍ പരിഹാസ്യമാവുകയും ചെയ്തിരുന്നു. ഇതിന്റെ ജാള്യത മറയ്ക്കാനാണ് ഉനയില്‍ ഗോസരംക്ഷകരുടെ മര്ദ്ദനത്തിനിരയായവരെന്ന പേരില്‍ അന്യസംസ്ഥാനക്കാരായ യുവാക്കളെ അണിനിരത്തി ദളിത് സ്നേഹം പ്രകടിപ്പിച്ച് കപട നാടകം കെട്ടിയാടിയത്.
തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് യുവതികള്‍ക്കെതിരെയും പയ്യന്നൂര്‍ എടാട്ട് ദളിത് ഓട്ടോ ഡ്രൈവറായ ചിത്രലേഖക്കെതിരെയും സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ നടന്ന അക്രമങ്ങള്‍ ദേശീയശ്രദ്ധ നേടിയിരുന്നു. കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നിരന്തരമായി നടന്നു വരുന്ന ദളിത് വേട്ടയില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാനാണ് സിപിഎം പോഷഖ സംഘടനയായ പട്ടികജാതി ക്ഷേമസമിതിയുടെ ബാനറില്‍ ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തത്. പരിപാടിയുടെ പൊളളത്തരം വെളിച്ചത്തായതോടെ സിപിഎമ്മിന്റെ ദളിത് പ്രേമത്തിന്റെ കാപട്യം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: