കണ്ണൂര്‍: യുവമോര്‍ച്ച അഴീക്കോട് മണ്ഡലം സെക്രട്ടറി ശരത്തിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡിവൈഎഫ്ഐ ചിറക്കല്‍ ബ്ലോക്ക് പ്രസിഡണ്ട് ഉള്‍പ്പെടെ നാലു സിപിഎമ്മുകാര്‍ റിമാന്റില്‍. ചിറക്കല്‍ ഓണപ്പറമ്പ് നായനാര്‍ റോഡിലെ മഠത്തില്‍ ശ്രീറാം, ചിറക്കലിലെ രജീഷ് എടക്കാടന്‍(24), ചിറക്കലിലെ കിരണ്‍(26), പള്ളിക്കുന്നിലെ ആനന്ദ്(31) എന്നിവരെയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്നലെ റിമാന്റ് ചെയ്തത്. കേസില്‍ ആദ്യം പിടിയിലായ ശ്രീറാമിനൊപ്പം അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത സംഘത്തിലുളളവരാണ് റിമാന്റിലായത്. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ വളരെ ആസൂത്രിതമായാണ് യുവമോര്‍ച്ച നേതാവായ ശരത്തിനു നേരെ അക്രമം നടന്നതെന്ന് അറസ്റ്റിലായ പ്രതികളില്‍ നിന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏരിയാ തലത്തിലുളള നേതാക്കളുള്‍പ്പെടെ അറിഞ്ഞുകൊണ്ട് നടത്തിയ അക്രമത്തില്‍ നേതാക്കളും പ്രതികളാകുമെന്നാണ് പോലീസ് നല്കുന്ന സൂചന. അക്രമം നടന്ന സ്ഥലത്തെ ഒരു വീട്ടിലെ സിസി ടിവിയില്‍ ഡിവൈഎഫ്ഐ നേതാവിന്റെ വ്യക്തമായ ചിത്രം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11.30 ഓടെ സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന ശരത്തിനെ ബൈക്കിലെത്തിയ പത്തംഗ സിപിഎം-ഡിവൈഎഫ്ഐ സംഘം അക്രമിച്ച് ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശരത്തിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയുണ്ടായി. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: