നടുവില്‍: റോഡ് ചളിക്കുളമായതോടെ ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായി വളര്‍ന്നുകൊണ്ടിരിക്കുന്ന പാലക്കയം തട്ടില്‍ സഞ്ചാരികള്‍ എത്താന്‍ ബുദ്ധിമുട്ടുന്നു. ഡിടിപിസിയുടെ നേതൃത്വത്തില്‍ കോടികള്‍ ചെലവിട്ട് നിരവധി വികസന പ്രവര്‍ത്തികള്‍ പാലക്കയം തട്ടില്‍ നടക്കുന്നുണ്ടെങ്കിലും സഞ്ചാരയോഗ്യമായ ഒരു പാതയൊരുക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മഴ കനത്തതോടെ ചളിക്കുളമായി മാറുന്ന മണ്‍റോഡിലൂടെ അതിസാഹസികമായാണ് സഞ്ചാരികല് ഇവിടെയെത്തുന്നത്. ജീപ്പ് സര്‍വ്വീസ് മാത്രമാണ് ഇവിടെക്കുള്ള ഏക യാത്രാമാര്‍ഗ്ഗം. നേരത്തെ കാറുകളും മറ്റും പോകുമായിരുന്നെങ്കിലും റോഡ് തകര്‍ന്നതോടെ ഇത് നിലച്ചിരിക്കുകയാണ്. അടുത്തകാലത്തായി പാലക്കയം തട്ടില്‍ അത്ഭുതപൂര്‍വ്വമായ സഞ്ചാരികളുടെ വരവാണ് ഉണ്ടായിട്ടുള്ളത്. ഒരുവാഹനത്തിന് മാത്രം കടന്നുപോകാന്‍ പറ്റുന്ന റോഡില്‍ മണ്ണിടിച്ചല്‍ ഭീഷണിയെ തുടര്‍ന്ന് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. സഞ്ചാരികളുടെ എണ്ണം കൂടിയതോടെ വാഹനങ്ങളും കൂടുകയാണ്. ഇതോടെ ഗതാഗതക്കുരുക്കും നിത്യ സംഭവമാണ്. ഉത്തരമലബാറിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന പാലക്കയം തട്ടിന്റെ വികസനസാധ്യതകളും സഞ്ചാരി പ്രവാഹവും കണക്കിലെടുത്ത് മലയിലേക്കുള്ള റോഡ് അടിയന്തിരമായി ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതോടൊപ്പം പെരുകിവരുന്ന മദ്യപ വിളയാട്ടവും സാമൂഹ്യ വിരുദ്ധ ശല്യവും തടയുന്നതിന് പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ മേഖലയില്‍ റവന്യൂ ഭൂമി വന്‍തോതില്‍ ചില സ്വകാര്യ വ്യക്തികള്‍ കയ്യടക്കിയതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: