സമ്മേളനത്തിന്റെ പ്രചാരണച്ചുമതല വഹിച്ചിരുന്ന സി. പ്രഭാകരനും സി.എസ്. നമ്പൂതിരിപ്പാടും അവിസ്മരണീയര്തന്നെ. കോഴിക്കോട്ടെ പഴയ സ്വയംസേവകനായിരുന്ന സി. പ്രഭാകരന് സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടുവന്നു. അദ്ദേഹത്തിന്റെ ചുമതല ഉച്ചഭാഷിണി ഉപയോഗിച്ച് കോഴിക്കോട് ജില്ലയിലാകെ പ്രചാരണം നടത്താനായിരുന്നു.
പാളയം റോഡിലെ ശ്രീ വെങ്കിടേശ് ബില്‍ഡിങ് അന്ന് നഗരത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു. അതിന്റെ മട്ടുപ്പാവിനു മുകളില്‍ നാല് കോളാമ്പികള്‍ സ്ഥാപിച്ച് ഉച്ചഭാഷിണിയിലൂടെ സമ്മേളന വിളംബരം നടത്തുകയായിരുന്നു ഒരു പരിപാടി. കാറില്‍ ഉച്ചഭാഷിണി ഘടിപ്പിച്ച് അന്നത്തെ കോഴിക്കോട് ജില്ലയുടെ തെക്കെ അറ്റമായ ചമ്പ്രവട്ടം മുതല്‍ വടക്ക് അഴിയൂര്വരെയും, കടപ്പുറം മുതല്‍ മലയോരം വരെയുള്ള നഗര ഗ്രാമകേന്ദ്രങ്ങളില്‍ ജനസംഘത്തിന്റെയും സമ്മേളനത്തിന്റെയും പ്രചാരണ പ്രഭാഷണങ്ങള്‍ നടത്തുകയായിരുന്നു മറ്റൊരു പരിപാടി. പല കേന്ദ്രങ്ങൡലും അത് രോഷവും സൃഷ്ടിച്ചു.
വളാഞ്ചേരി, വെട്ടത്തു പുതിയങ്ങാടി, തിരൂരങ്ങാടി കിഴക്കേ ബസാര്‍ എന്നിവിടങ്ങളില്‍ പ്രഭാഷണം വിങ്ങിപ്പൊട്ടുന്ന അന്തരീക്ഷത്തിലാണ് നടന്നതെന്ന് അവര്‍ മടങ്ങിയെത്തിയപ്പോള്‍ അറിഞ്ഞു. പ്രകോപനപരമാകാതെ ഭാവാത്മകമായി വേണം സംസാരിക്കാന്‍ എന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: