പാലാ: ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയില്‍ നട്ടംതിരിഞ്ഞ് പാലാ ജനറല്‍ ആശുപത്രി. ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമാകേണ്ട ഈ ആശുപത്രിക്കാണ് ഇപ്പോള്‍ ചികിത്സ വേണ്ടത്.
ആശുപത്രിയില്‍ ലിഫ്റ്റ് സംവിധാനമുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നത് വിരളമാണ്. രോഗികളെ കസേരയിലും മറ്റും ഇരുത്തിയാണ് പലപ്പോഴും ബന്ധുക്കള്‍ മുകളിലത്തെ നിലകളിലെത്തിക്കുന്നത്. റാംപിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുകയാണ്. ശ്വാസംമുട്ടുള്ള രോഗികള്‍ക്ക് ശരീരം ഉയര്‍ത്തിവെക്കാനുള്ള സംവിധാനം നേഴ്സുമാരും ബന്ധുക്കളും പണംമുടക്കി വാങ്ങിയാണ്് ഉപയോഗിക്കുന്നത്.
ആര്‍എംഒയുടെ അഭാവംമൂലം ആശുപത്രിയുടെ പ്രവര്‍ത്തനവും അവതാളത്തിലായിരിക്കുകയാണ്. ഡോക്ടര്‍മാരുടെ സമയഷെഡ്യൂളുകളും, ഓപ്പറേഷന്, മരുന്നുകള്‍ വാങ്ങല്‍, പെട്ടെന്നെടുക്കേണ്ട തീരുമാനങ്ങള്‍, അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍, ആശുപത്രിയിലേക്ക് പുതുതായി വാങ്ങേണ്ട സാധനങ്ങള്‍ അനുവദിക്കുക തുടങ്ങിയ ഒട്ടേറെ ചുമതലകള്‍ വഹിക്കേണ്ട ഇദ്ദേഹത്തെ നിയമിക്കാന്‍ വകുപ്പിനായിട്ടില്ല. സമയഷെഡ്യൂളുകള്‍ നല്കാത്തതിനാല് ഡോക്ടര്‍മാര്‍ തോന്നുംപടിയാണ് ആശുപത്രിയിലും ഒപിയിലും എത്തുന്നത്. വാര്‍ഡ് പരിശോധന പോലും ശരിയായി നടക്കുന്നില്ലെന്ന് രോഗികള്‍ പറയുന്നു. കത്ത് പോലും നല്‍കാതെ അവധിയെടുത്ത സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരും ഏറെയാണ്. ഒപിയിലെത്തുന്ന രോഗികള്‍ മണിക്കൂറുകളോളം കാത്ത്നിന്ന് പലപ്പോഴും മടങ്ങിപ്പോകേണ്ട അവസ്ഥയാണ്. ആയിരത്തിയഞ്ഞൂറോളം ഒപി ചീട്ടുകളാണ് ദിനപ്രതി ജനറല്‍ ആശുപത്രിയില്‍ നല്‍കുന്നത്. എന്നാല്‍ നിയന്ത്രിക്കാന്‍ മേലുദ്യോഗസ്ഥനില്ലാത്തതിനാല്‍ 100-120 ഒപി രോഗികളെ മാത്രം പരിശോധിച്ച് വാര്‍ഡ് പരിശോധനക്കെന്ന പേരില്‍ മുങ്ങുകയാണ് പതിവ്. അഡ്മിറ്റായ രോഗികള്‍ക്ക് ഡോക്ടറെ കാണമെങ്കിലും ഇദ്ദേഹത്തിന്റെ ബാഗ് സൂക്ഷിക്കുന്ന മുറിയ്ക്ക് പുറത്ത് കാത്തുനില്ക്കണം. ബാഗുമായി പോകാനെത്തുന്ന ഡോക്ടറെ അവിടെവച്ചേ രോഗികള്‍ക്ക് കാണാന്‍ കഴിയൂ എന്നതാണ് അവസ്ഥ.
കഴിഞ്ഞദിവസം ശ്വാസതടസ്സം നേരിട്ട് എത്തിയ രോഗിയോട് നേഴ്സ് അപമര്യാദയായി പെരുമാറിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഏറെ ബുദ്ധിമുട്ടിയാണ് മധ്യവയസ്കനായ രോഗി ശ്വാസോച്ഛാസം നടത്തിയിരുന്നത്. ഓക്സിജന്‍ സംവിധാനത്തിനു പുറമെ വായുവിലൂടെ നേരിട്ട് മരുന്ന് നല്‍കുന്നതിനുള്ള ഉപകരണമുണ്ടെങ്കിലും നേഴ്സിന്റെ ക്രൂരതമൂലം രോഗിക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. വൈദ്യുതിയില്ലെന്നും കറന്റ് ചാര്‍ജ്ജ് രോഗികളുടെ വീട്ടില്‍നിന്നല്ല അടക്കുന്നതെന്നുമാണ് ഇവര്‍ രോഗികളോട് മറുപടി പറഞ്ഞതത്രേ.
താരതമ്യേന ചെറിയ രോഗങ്ങളുമായി എത്തുന്ന രോഗികളെ മാത്രമേ പരിശോധിക്കാറും ചികിത്സിക്കാറുമുളളു. മറ്റുളളവരെയെല്ലാം മെഡിക്കല്‍ കോളേജിലേക്കോ സ്വകാര്യ ആശുപത്രിയിലേക്കോ പറഞ്ഞുവിടുകയാണ് പതിവ്. കഴിഞ്ഞ എട്ട് മാസത്തിനിടെ 300 പ്രസവങ്ങള്‍ മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവയെല്ലാം തന്നെ സുഖപ്രസവങ്ങളാണ്. സ്കാനിംഗിലോ ചികിത്സാ സമയത്തോ എന്തെങ്കിലും അസ്വഭാവികത കണ്ടെത്തിയാല്‍ ഡോക്ടര്‍മാര്‍ കയ്യൊഴിയും. ഇത്തരത്തില്‍ 500 ലേറെ കേസുകളാണ് ഉണ്ടായിരിക്കുന്നത്.
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി ആയിരക്കണക്കിന് രോഗികളാണ് ജനറല്‍ ആശുപത്രിയേ ആശ്രയിക്കുന്നത്. അധികൃതരുടെ ഇത്തരം നിലപാട് രോഗികളേയും ബന്ധുക്കളേയും വലയ്ക്കുകയാണ്.
കൂടുതല്‍ പേര് ഉള്‍പ്പെട്ട വിശാലമായ ആശുപത്രി വികസന സമിതിയാണ് പാലാ ജനറല്‍ ആശുപത്രിക്കുള്ളത്. എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍പോലും സമിതി ചേരുന്നില്ലാത്ത അവസ്ഥയാണ്.
ദുരവസ്ഥകള്‍ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അടിയന്തിര അറ്റകുറ്റപണികള്‍ നടത്തുന്നതിനും നിര്‍ദ്ദേശം നല്‍കേണ്ട സമിതി വിളിച്ചുകൂട്ടന്‍ പോലും തയ്യാറാകുന്നില്ല.
ആശുപത്രിയുടെ വികസനം കെട്ടിടനിര്മ്മാണത്തില് മാത്രമായി ഒതുങ്ങുമ്പോള്‍ സേവനമേഖലയില്‍ അര്‍ഹമായത് ലഭിക്കാത രോഗികളുടെ ദുരിതവും ഏറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: