അഞ്ച് പതിറ്റാണ്ടായിട്ടും ആര്.ഹരിയുടെ ഓര്‍മകള്‍ക്ക് ഒട്ടും തിളക്കം കുറഞ്ഞിട്ടില്ല. അന്നത്തെ സംഭവങ്ങളോരോന്നും ഒരു ചലച്ചിത്രത്തിലെന്നപോലെ ഹരിയേട്ടന്റെ മനസ്സില്‍ വന്നുനിറയുകയാണ്. 1967 ഡിസംബറില്‍ കോഴിക്കോട് ഭാരതീയ ജനസംഘത്തിന്റെ ദേശീയ സമ്മേളനം നടക്കുമ്പോള്‍ ഹരിയേട്ടന് ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് പ്രചാരക് ആയിരുന്നു.
”തലേവര്‍ഷം, 1966 ഫെബ്രുവരിയില്‍ സാമൂതിരി ഹൈസ്കൂളില്‍ സംസ്ഥാനത്തെ പ്രമുഖ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശിബിരം നടന്നിരുന്നു. 2000 പേരാണ് പങ്കെടുത്തത്. ഇതിന്റെ പൂര്‍ണചുമതല എനിക്കായിരുന്നു. പന്തല്‍, പാത്രങ്ങള്‍ എല്ലാം സംഘടിപ്പിക്കേണ്ടിയിരുന്നു. ഈ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏതാണ്ട് അതേപോലെ തന്നെ ജനസംഘം സമ്മേളനത്തിനും ഉപകാരപ്പെട്ടു,” ഹരിയേട്ടന് ഓര്‍ക്കുന്നു.
”പന്തലിന് വേണ്ട ഈറ്റ എറണാകുളം ജില്ലയിലെ കാലടി, കോടനാട് ഭാഗങ്ങളില്‍നിന്നാണ് കൊണ്ടുവന്നത്. കൊടികെട്ടാനുപയോഗിച്ചവയില് ആണി അടിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. പിന്നീട് പള്പ്പാക്കേണ്ടിവരുമ്പോള് മെഷീന് കേടാകാതിരിക്കാനുള്ള മുന്‍കരുതല്‍.
”ജനസംഘ സമ്മേളനത്തില്‍ അധ്യക്ഷനായി തെരഞ്ഞെടുത്ത ദീനദയാല്‍ ഉപാധ്യായയും, അടല്‍ ബിഹാരി വാജ്പേയിയും ഹോട്ടല്‍ അളകാപുരിയിലായിരുന്നു താമസിച്ചത്. ദീനദയാല്‍ജിയെ എനിക്ക് നേരത്തെ അറിയാം. തമിഴ്നാട്ടിലെയും കേരളത്തിലെയും സ്വയംസേവകര്‍ ഒരുമിച്ച് പങ്കെടുക്കുന്ന സംഘത്തിന്റെ പരിശീലന ശിബിരങ്ങളില്‍ (ഒടിസി) ദീനദയാല്‍ജിക്ക് രണ്ട് പ്രഭാഷണങ്ങള്‍ ഉണ്ടാകുമായിരുന്നു.
സര്‍സംഘചാലകായിരുന്ന ഗുരുജിക്ക് മാത്രമാണ് അന്ന് മൈക്ക് ഉണ്ടായിരുന്നത്. മൈക്കില്ലാതിരുന്നതുകൊണ്ട് ദീനദയാല്‍ജി ഉറക്കെയാണ് സംസാരിക്കുക. കണ്ണടയോ വാച്ചോ ഏതെങ്കിലുമൊന്ന് കയ്യിലൊതുക്കി എല്ലാവര്ക്കും കേള്‍ക്കാനാവുന്നവിധം മുന്നോട്ടു പിന്നോട്ടും നടന്നുകൊണ്ടായിരുന്നു ദീനദയാല്‍ജിയുടെ പ്രഭാഷണം. പിന്നീട് അബാജിയുടെ നിര്‍ദ്ദേശത്തില്‍ ദീനദയാല്‍ജിക്കും മൈക്ക് അനുവദിച്ചു. ഏകാത്മമാനവദര്‍ശനത്തെക്കുറിച്ച് ദീനദയാല്‍ജി ആദ്യം സംസാരിച്ചത് സംഘശിബിരത്തില്‍ വച്ചായിരുന്നു. ഞാനോ പരമേശ്വര്ജിയോ ആണ് ദീനദയാല്‍ജിയുടെ പ്രഭാഷണം പരിഭാഷപ്പെടുത്തിയിരുന്നത്.
”ജനസംഘം സമ്മേളനം വിജയമാക്കാന്‍ വിയര്‍പ്പൊഴുക്കിയവര്‍ നിരവധിയാണ്. ഇവരിലൊരാള്‍ കോഴിക്കോട്ടുകാരനായി മാറിയ ശ്രീരാം ഗുര്‍ജര്‍ ആയിരുന്നു. മറ്റൊരാള്‍ എറണാകുളത്തുകാരനായ ടിഎംവി ഷേണായിയും” ഹരിയേട്ടന്റെ ഓര്‍മകള്‍ ഇന്നും ഹരിതാഭം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: