1967 ഡിസംബര്‍ 29, 30, 31 തീയതികളില്‍ കോഴിക്കോട് ശ്രീനാരായണ നഗറില്‍ നടന്ന ഭാരതീയ ജനസംഘം ദേശീയസമ്മേളനം പലതുകൊണ്ടും അഭൂതപൂര്‍വവും ശ്രദ്ധേയവുമായിരുന്നു. സാധാരണ രാഷ്ട്രീയക്കാരനല്ലാത്ത, ആദര്‍ശനിഷ്ഠനായ, ദാര്‍ശനികനായ പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ അദ്ധ്യക്ഷപദവി ഏറ്റെടുക്കുന്നു എന്നതും, സമ്മേളനവേദി ശ്രീനാരായണഗുരുദേവന്റെ പേരിലാണെന്നതും സമ്മേളനത്തിന് പുതുമയും പവിത്രതയും കൗതുകവും വളര്‍ത്തി.
രണ്ടുയുഗങ്ങളുടെ സന്ധിയിലാണ് നാം പരശുരാമന്റെ തപോഭൂമിയില്‍ സമ്മേളിച്ചിരിക്കുന്നതെന്ന ആമുഖത്തോടെയാണ് ദീനദയാല്‍ജി അദ്ധ്യക്ഷപ്രസംഗം ആരംഭിച്ചത്. നിലവിലുള്ളതും അവസാനിക്കേണ്ടതുമായ കാലഘട്ടത്തെ കോണ്‍ഗ്രസ്സ് യുഗം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇനി ഒരു പുതുയുഗം തുടങ്ങണമെന്നും അതിനൊരു പുത്തന്‍ ശൈലിയും നയവും പരിപാടികളും ഉണ്ടായിരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ്സ് യുഗത്തെ അദ്ദേഹം അടച്ച് ആക്ഷേപിച്ചില്ല. സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യം അധികാരത്തില്‍ വരാനുള്ള ഭാഗ്യവും അവര്‍ക്കാണല്ലോ ഉണ്ടായത്. ഇന്നു രാജ്യത്തുകാണുന്ന രാഷ്ട്രീയമായ ഉണര്‍വ്വ് കോണ്‍ഗ്രസ്സ് യുഗത്തിന്റെ സംഭാവനയാണ്. എന്നാല്‍ അതിനെ ഭാവാത്മകവും ദേശീയവുമായ ഒരു അടിത്തറ നിര്‍മിക്കുന്നതിന് ഉപകരണം ആക്കിയിരുന്നുവെങ്കില്‍ നാം കൂടുതല്‍ പുരോഗമിക്കുമായിരുന്നു.
എങ്കില്‍ നാം ഇന്നു നേരിടുന്ന പല പ്രശ്നങ്ങളില്‍നിന്ന് മുക്തരാവുമായിരുന്നു. ഇനി നമ്മുടെ കടമ ഈ ജനചേതനയ്ക്ക് ഭാവാത്മകരൂപം നല്കി പുതിയ യുഗം കെട്ടിപ്പടുക്കുക എന്നതാണ്.
യുഗപരിവര്‍ത്തനം സഹജമായി സംഭവിക്കേണ്ടതാണ്. എന്നാല്‍ ഭൂതകാലത്തോട് ഒട്ടിച്ചേര്‍ന്ന മാനസികാവസ്ഥയുള്ളവരും, വിദേശസംസ്കാരത്താല് പ്രഭാവിതരുമായ ആളുകള്‍ സ്വാഭാവിക പരിവര്‍ത്തനത്തിന് തടസ്സം നില്ക്കും. അതുകൊണ്ട് ഇന്നുള്ള പ്രശ്നങ്ങളെ അവലോകനം ചെയ്ത് കാലത്തിനും ദേശത്തിനും അനുസരിച്ചുള്ള നയം ആവിഷ്കരിക്കുകയാണ് വേണ്ടത്.
സമകാലിക പ്രശ്നങ്ങള്‍ ദീനദയാല്‍ജി സവിസ്തരം വിശദീകരിച്ചു: ”പാര്‍ട്ടികള്‍ തമ്മിലുള്ള യോജിപ്പും വിയോജിപ്പും, മന്ത്രിസഭകളുടെ അസ്ഥിരത, കൂറുമാറ്റവും കാലുമാറ്റവും, കേന്ദ്രസംസ്ഥാനബന്ധങ്ങള്‍, സമ്പദ് വ്യവസ്ഥ, ആഭ്യന്തരസമാധാനം, വിദേശനയം, ഗവര്‍ണര്‍മാരുടെ ഉത്തരവാദിത്വം, തുടങ്ങിയ വിവിധ വിഷയങ്ങള്‍ അപഗ്രഥിച്ച് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു. (നികുതിസമ്പ്രദായം ഏകീകരിക്കണമെന്ന ദീനദയാല്‍ജിയുടെ നിര്‍ദ്ദേശം ഉടനെ സ്വീകരിക്കപ്പെട്ടില്ലെങ്കിലും അന്ന് പതിനേഴുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന നരേന്ദ്രമോദി അമ്പതുവര്‍ഷത്തിനുശേഷം പ്രധാനമന്ത്രിയായപ്പോള്‍ ജിഎസ്ടി ബില്‍ (2016) വഴി അത് നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു എന്നത് അനുമോദനാര്‍ഹമാണ്).
കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ ശിഥിലമാകാന്‍ തുടങ്ങിയ കാലമായിരുന്നു അന്ന്. കേന്ദ്രങ്ങളിലും സംസ്ഥാനങ്ങളിലും വ്യത്യസ്ത കക്ഷികളും മുന്നണികളും അധികാരത്തിലിരുന്നു എന്നതാണ് താല്പര്യസംഘട്ടനം ഉണ്ടാകാനിടയാക്കിയത്. ”കേന്ദ്രസര്‍ക്കാര്‍ അതിന്റെ പരമാധികാരത്തിനനുസരിച്ച്, ബാദ്ധ്യതയ്ക്ക് അനുരൂപമായി വിശാലതയും നിഷ്പക്ഷ മനഃസ്ഥിതിയും കാണിക്കാതെ കക്ഷിപരമായ കാഴ്ചപ്പാടിലൂടെ പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന് ഹാനികരമായിരിക്കും. ” ഇതിനു പകരം അധികാരവികേന്ദ്രീകരണത്തിലൂടെ ഏകഘടകസ്റ്റേറ്റ് എന്ന ആശയം പ്രാവര്‍ത്തികമാക്കണം എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം കൂടണം; എന്നാല്‍ വില കുറയുകയും വേണം. നമ്മുടെ കാര്‍ഷികനയം അതിനനുസരിച്ച് പരിഷ്കരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഭക്ഷ്യവസ്തുക്കളുടെ പോക്കുവരവ് നിയന്ത്രിക്കുന്ന നിയമം അക്കാലത്ത് കര്‍ശനമായി നടപ്പാക്കിയിരുന്നു. ദീനദയാല്‍ജി ഇതിനെ ശക്തിയായി എതിര്‍ത്തു. (അഞ്ചു കിലോ അരി ഒരാളുടെ കൈയില്‍ കണ്ടാല്‍ അയാളെ കള്ളക്കടത്തുകാരനായി മുദ്രകുത്തി അറസ്റ്റുചെയ്യാനുള്ള നിയമം അന്നു കേരളത്തിലുണ്ടായിരുന്നു. വിലക്കയറ്റത്തിന് ഒരു കാരണവും അതായിരുന്നു). നിയന്ത്രണം സാമ്പത്തിക ദൃഷ്ടിയില് തെറ്റും ഭരണഘടനയുടെ അന്തഃസത്തയ്ക്ക് എതിരുമാണ്. ഭക്ഷ്യസാധനങ്ങളുടെ സ്വാഭാവികമായ പ്രവാഹം തടസ്സപ്പെടുത്തുകമൂലം ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ഉണ്ടാകുന്നു. കള്ളക്കടത്തും കരിഞ്ചന്തയും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇത് ജനങ്ങളുടെ താല്പര്യത്തിനും ദേശത്തിന്റെ ഐക്യത്തിനും ഹാനികരമാണ് എന്ന് ദീനദയാല്‍ജി ചൂണ്ടിക്കാണിച്ചു.
ഇത്തരം പ്രശ്നങ്ങള്‍ ദേശീയവീക്ഷണത്തിലൂടെയാണ് കാണേണ്ടത് എന്ന് അദ്ദേഹം വ്യക്തമാക്കി. ദേശത്തിന്റെ തൊഴിലില്ലായ്മയും ദാരിദ്ര്യവും നമുക്ക് ഒറ്റക്കെട്ടായി നിന്ന് നശിപ്പിക്കേണ്ടതുണ്ട്.
കശ്മീര്‍ പ്രശ്നം അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തിരുന്നത്. ശിഥിലീകരണ ശക്തികളോട് സൗഹൃദഭാവം കാട്ടുന്നതിനെതിരെ അദ്ദേഹം താക്കീതുചെയ്തു. ”പാകിസ്ഥാനോടും ഇതില്‍ തലയിടുന്ന ശക്തികളോടും കശ്മീര്‍ ഭാരതത്തിന്റെ പരമാധികാരത്തില്‍പ്പെടുന്ന അവിഭാജ്യഘടകമാണെന്ന് തറപ്പിച്ചുപറയണം. ഇക്കാര്യത്തില്‍ യാതൊരു സന്ധിക്കും തയ്യാറല്ലെന്ന് വ്യക്തമാക്കണം.”
വര്‍ഗ്ഗീയ ലഹളകളെ അമര്‍ച്ചചെയ്യേണ്ടത് ഏതു സര്‍ക്കാരിന്റെയും കര്‍ത്തവ്യമാണ്. എന്നാല്‍ ഇന്ന് നിലവിലുള്ള നിയമങ്ങള്‍ ബ്രിട്ടീഷുകാരുണ്ടാക്കിയതാണ്. ഈ നിയമം ലഹള തടയുകയും കുഴപ്പക്കാരെ ശിക്ഷിക്കുകയും ചെയ്യാന്‍ പര്യാപ്തമല്ല. അതേസമയം ഇരുസമുദായങ്ങളെയും ഭിന്നിപ്പിച്ച് സംഘര്‍ഷം നിലനിര്‍ത്താന്‍ സഹായിക്കുന്നതുമാണ്. ഇതുമാറണം. തെറ്റുചെയ്യുന്നവരെ കര്‍ശനമായി ശിക്ഷിക്കാനുള്ള നിയമം നടപ്പാക്കണം. ചിലരുടെ രാഷ്ട്രീയമായ സ്വാര്‍ത്ഥതയും ഈ കലഹങ്ങളുമായി ബന്ധമുണ്ട്. അതുനിമിത്തം അനഭിലഷീണയമായ സംഭവങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിനുപകരം അവര്‍ സ്വന്തം താല്പര്യങ്ങളുടെ നിറംപിടിപ്പിച്ച് പോലീസിനെയും ജനങ്ങളെയും കബളിപ്പിക്കാന്‍, മോഷ്ടാവുതന്നെ കള്ളന് കള്ളന് എന്നുവിളിച്ചുപറഞ്ഞുകൊണ്ട് ഓടുന്നതുപോലെയാണ് ഇക്കൂട്ടരുടെ നടപടി. നിരപരാധി തല്ലുകൊള്ളുന്ന സമയംകൊണ്ട് സാക്ഷാല്‍ കള്ളന് രക്ഷപ്പെട്ടിരിക്കും. നാം ഇവരെ സൂക്ഷിക്കണം.”
ഭാഷാപ്രശ്നം രൂക്ഷമായിരുന്നു അന്ന്. തമിഴ്നാട്ടില്‍ ഹിന്ദിവിരുദ്ധ സമരം നടക്കുന്നുണ്ടായിരുന്നു. ഭാരതത്തിലെ എല്ലാഭാഷകളും ദേശീയഭാഷകളാണെന്നും ഔദ്യോഗികഭാഷകളായി ഇംഗ്ലീഷിന്റെ സ്ഥാനത്താണ് ഹിന്ദിയെ അംഗീകരിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ ഇതര ഭാരതീയ ഭാഷകള്‍ക്ക് അവഗണന ഉണ്ടാകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. യൂണിയന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പരീക്ഷകള്‍പോലും പ്രാദേശിക ഭാഷകളില്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നമ്മുടെ ജനാധിപത്യസംവിധാനം അവികലവും ഭദ്രവും ശക്തവുമാക്കാന്‍ നിലവിലുള്ള തെരഞ്ഞെടുപ്പുസമ്പ്രദായം പരിഷ്കരിക്കണമെന്ന് ദീനദയാല്‍ജി ആവശ്യപ്പെട്ടു. ജനഹിതം പ്രതിഫലിപ്പിക്കുന്നതും, ധനത്തിന്റെയും മെയ്ക്കരുത്തിന്റെയും സ്വാധീനം ഉണ്ടാകാത്തതുമായ തെരഞ്ഞെടുപ്പു സമ്പ്രദായത്തിന് രൂപംകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സാമ്പത്തികരംഗത്ത് അസമത്വം അവസാനിപ്പിക്കണമെന്നും വേതനസമ്പ്രദായത്തില് 1:20 എന്ന അനുപാതം നടപ്പാക്കണമെന്നും ദീനദയാല്‍ജി നിര്‍ദ്ദേശിച്ചു. സമ്പത്തിന്റെ അഭാവവും പ്രഭാവവും ഒരുപോലെ അപകടകരമാണെന്നും അത് അധര്മ്മത്തിന് സഹായകമാകുമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു.
ജനസംഘത്തിന്റെ ലക്ഷ്യം വളരെ വ്യക്തതയോടെ പറഞ്ഞുകൊണ്ടാണ് അദ്ദേഹം അദ്ധ്യക്ഷപ്രസംഗം അവസാനിപ്പിച്ചത്. ”നാം ഏതെങ്കിലും വര്‍ഗത്തേയോ സമ്പ്രദായത്തെയോ സേവിക്കുകയല്ല. സമ്പൂര്ണ്ണരാഷ്ട്രത്തേയും സേവിക്കാനുള്ള വ്രതമാണ് നാം സ്വീകരിച്ചിട്ടുള്ളത്. ഈ ദേശവാസികളെല്ലാം നമ്മുടെ ബന്ധുക്കളാണ്. ഭാരതമാതാവിന്റെ സന്താനങ്ങളായ ഇവരുടെ ജീവിതം അന്തസ്സുറ്റതാക്കുക എന്നത് നമ്മുടെ ലക്ഷ്യമാണ്. ഭാരതമാതാവിനെ ശരിയായ അര്‍ത്ഥത്തില്‍ സുജലയും സുഫലയും ആക്കിത്തീര്‍ക്കും. ഹിന്ദുസമുദ്രത്താലും ഹിമാലയത്താലും പരിവേഷ്ടിതമായ ഭാരതഖണ്ഡത്തില്‍ എന്നുവരെ ഏകരസത, കര്‍മണ്യത, സമത്വം, സമ്പത്ത്, ശാന്തി എന്നിവയുടെ പുണ്യപ്രവാഹംകൊണ്ടുവരാന് കഴിയാതിരിക്കുന്നുവോ അന്നുവരെ നമ്മുടെ പ്രയത്നം പൂര്‍ണ്ണമാകുകയില്ല. നമുക്ക് വിജയവിശ്വാസമുണ്ട്. കഠിനതപസ്സിനുള്ള നിശ്ചയത്തോടെ മുന്നേറാം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: