കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ കോഴിക്കോട് നഗരം ഒരുങ്ങി. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ നാളെ ഉച്ചയ്ക്കാണ് മോദി സംസ്ഥാനത്തെത്തുക.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് അവിടെ ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് കോഴിക്കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെത്തി വിശ്രമിച്ച ശേഷം 5 മണിക്ക് കോഴിക്കോട് ബീച്ചിലെ കെ.ജി മാരാര്‍ നഗറില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ പ്രസംഗിക്കും.
വൈകിട്ട് 7.30ന് സാമൂതിരി ഹയര്‍ സെക്കന്ററി സ്കൂളില്‍, 1967ലെ ജനസംഘം ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തവരും അടിയന്തരാവസ്ഥയില്‍ പീഡനം അനുഭവിച്ചവരും പങ്കെടുക്കുന്ന സ്മൃതി സന്ധ്യ കൂട്ടായ്മയില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. പി.പരമേശ്വരന്, പി.നാരായണന് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
ഞായറാഴ്ച 9.30ന് ദേശീയ കൗണ്‍സിലിന്റെ പതാക ഉയര്‍ത്തല്‍ മോദിയാണ് നിര്‍വഹിക്കുന്നത്. കൗണ്‍സില്‍ യോഗത്തില്‍ പൂര്‍ണ്ണമായും പങ്കെടുക്കും. പ്രവര്‍ത്തകര്‍ക്കൊപ്പമിരുന്ന് ഓണസദ്യയിലും പങ്കാളിയാകും. 3മണിക്ക് പണ്ഡിറ്റ് ദീനദയാല്‍ജി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
പ്രധാനമന്ത്രിയായ ശേഷം രണ്ടാം തവണയാണ് മോദി കോഴിക്കോട്ടെത്തുന്നത്. ഫെബ്രുവരിയില്‍ നടന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മോദി ഒരു മണിക്കൂര്‍ മാത്രമാണ് നഗരത്തിലിരുണ്ടായിരുന്നത്. എന്നാലിത്തവണ ഒന്നര ദിവസത്തോളം അദ്ദേഹം കോഴിക്കോട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് താല്‍ക്കാലികമായി നാളെ മുതല്‍ രണ്ടുദിവസം കോഴിക്കോട്ടാണ് പ്രവര്‍ത്തിക്കുക. ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും സ്വപ്ന നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: