ഇടുക്കി: അതീവ പരിസ്ഥിതിലോല പ്രദേശമെന്ന് പ്രഖ്യാപിക്കപ്പെട്ട കല്യാണത്തണ്ട് മലനിരകളും കട്ടപ്പനയാറിന്റെ തീരവും കൈയേറ്റക്കാരുടെ പിടിയില്‍. കക്കാട്ടുകടയുടെ സമീപത്ത് നിന്ന് ഇടുക്കി അണക്കെട്ടിലെ കുറത്തിമല വരെ 22 കിലോമീറ്റര്‍ നീളുന്നതാണ് മലനിരകള്‍.
കടമാക്കുഴി മുതല്‍ അഞ്ചുരുളി വരെ 15 കിലോമീറ്റര്‍ ദൂരത്തിലുള്ള കട്ടപ്പനയാറിന്റെ തീരവും റോഡ് പുറമ്പോക്കുകളും കൈയേറ്റക്കാര്‍ സ്വന്തമാക്കി. കാല്‍വരി മൗണ്ടിലെ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യുന്നത് കല്യാണത്തണ്ട് മലനിരകളിലാണ്. ഈ മേഖലയിലേക്കുള്ള കൈയേറ്റം തടയണമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
ഇടുക്കി വന്യജീവി സങ്കേതത്തെ ജനവാസ കേന്ദ്രത്തില്‍ നിന്ന് വേര്‍തിരിക്കുന്ന മലയാണിത്. വംശനാശം നേരിടുന്ന നിരവധി അത്യപൂര്‍വ ജൈവ സസ്യജാലങ്ങളാല്‍ സമ്പന്നമാണ് ഈ പ്രദേശം. ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മലനിരകള്‍ പരിസ്ഥിതി ലോല മേഖലയില്‍ പെട്ടതെന്നും കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്നും വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇവിടെ താമസിക്കുന്ന കര്‍ഷകര്‍ക്ക് അവര്‍ നോട്ടീസും നല്കി.
1979 നു ശേഷമാണ് വ്യാപകമായ കൈയേറ്റം. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര് ഭൂമി കൈയേറിയിട്ടുണ്ട്. അതുകൊണ്ടാണ് നടപടികള്‍ക്ക് രാഷ്ട്രീയ നേതൃത്വം തയാറാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: