പാലക്കാട്: ഗുരുതരമായ വിളര്‍ച്ച ബാധിച്ച് അട്ടപ്പാടിയില്‍ വനവാസി ബാലന് മരിച്ചത് ആശുപത്രി അധികൃതരുടെ അശ്രദ്ധമൂലമെന്ന് പരാതി. തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത കുട്ടിയെ തൃശൂരെന്ന് പറഞ്ഞ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സില്‍ നിന്ന് ഇറക്കിവിട്ടതാണ് മരണകാരണം.
സപ്തംബര്‍ ഏഴിനാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ച് അട്ടപ്പാടി ഷോളയൂര്‍ സ്വര്‍ണപ്പിരിവ് ഊരിലെ മണികണ്ഠന് (12) മരിച്ചത്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വെറും രണ്ടായിരുന്നു. തലേന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തിച്ച കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് റഫര്‍ ചെയ്തത്. ആംബുലന്‍സ് ഡ്രൈവര്‍ കുട്ടിയെയും കൂട്ടിരുപ്പുകാരെയും ഇറക്കിവിട്ടതാകട്ടെ പാലക്കാട് ജില്ലാ ആശുപത്രിയിലും. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്ന് ഒരു നഴ്സു പോലും ആംബുലന്‍സില്‍ ഉണ്ടായിരുന്നില്ലെന്നും മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
ഒരു മാസം മുമ്പു തന്നെ മണികണ്ഠന് ഗുരുതരമായ വിളര്‍ച്ചയുണ്ടെന്ന് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് കണ്ടെത്തിയിരുന്നുവെന്ന് എസ്ടി പ്രമോട്ടര്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല. രക്തത്തിലെ ഹീമോഗ്ലോബിന്‍ രണ്ട് മാത്രമായി കുറയുന്നതു വരെ മണികണ്ഠന് പരിചരണമോ ശ്രദ്ധയോ ആരും നല്‍കിയില്ല.
ഊരുകളില്‍ സബ് സെന്ററുകള്‍, ഓരോന്നിലും രണ്ട് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്മാര്, സ്കൂളുകളില്‍ ഹെല്‍ത്ത് ക്ലബുകള്‍, അവയുടെ മേല്‍നോട്ടത്തിന് ഓരോ ജെപിഎച്ച്എന്മാര്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, എസ്ടി പ്രൊമോട്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, ആനിമേറ്റര്‍മാര്‍ എന്നീ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അതിഗുരുതര വിളര്‍ച്ചരോഗമുണ്ടെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു.
കുട്ടിയുടെ മരണം നടന്നപ്പോള്‍ മാത്രമാണ് മറ്റ് വനവാസി കുട്ടികളില്‍ വിളര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കാനായി രക്തപരിശോധന നടത്തുന്നത്. ഈ പരിശോധനയില്‍ അട്ടപ്പാടിയിലെ വനവാസി കുട്ടികളില്‍ 1400 പേരില്‍ വിളര്‍ച്ചാരോഗം സ്ഥിരീകരിച്ചു.
വനവാസി കുട്ടികള്‍ക്ക് എത്തിച്ച ഗോതമ്പില്‍ പുഴുക്കള്‍
പാലക്കാട്: അട്ടപ്പാടിയില്‍ വനവാസികള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് പോഷകാഹാരം തയാറാക്കാന്‍ എത്തിച്ച ഗോതമ്പില്‍ പുഴുക്കള്‍. ഇതേത്തുടര്‍ന്ന് കുടുംബശ്രീ യൂണിറ്റ് പ്രവര്‍ത്തകര്‍ ലോറി തടഞ്ഞു. അഗളി താവളത്ത് അമൃതം ഫുഡ്’എന്ന പേരിലുള്ള കുടുംബശ്രീ യൂണിറ്റില്‍ രാവിലെ എത്തിച്ച എട്ട് ടണ്‍ വരുന്ന ഒരു ലോഡ് ഗോതമ്പിലാണു പുഴുക്കളെ കണ്ടെത്തിയത്.
സംഭവം പുറത്തായതോടെ പുഴുവരിച്ചതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഗോതമ്പിന് പകരമായി പുതിയതും ഭക്ഷ്യയോഗ്യമായതുമായ ധാന്യം നല്‍കാമെന്ന് എഫ്സിഐ അധികൃതര്‍ സമ്മതിച്ചു. ഭക്ഷ്യധാന്യം മുഴുവനായി മാറ്റി നല്‍കും. ഹരിയാനയിലെ പാനിപ്പത്തില്‍ നിന്ന് കൊണ്ടുവന്ന ധാന്യമാണ് അട്ടപ്പാടിയില്‍ വിതരണത്തിനെത്തിച്ചത് എന്നാണ് എഫ്സിഐ അധികൃതര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: