തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കിന് പുല്ലുവില കല്‍പ്പിച്ച് ഓഫീസ് സമയത്ത് മന്ത്രി ജയരാജന്റെ നേതൃത്വത്തില്‍ നഗരത്തില്‍ സമ്മേളനം നടത്തി. ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് വെല്ലുവിളിച്ചുകൊണ്ടാണ് സിഐടിയു ഓഫീസായ ബിടിആര്‍ ഓഡിറ്റോറിയത്തില്‍ എന്‍ജിഒ യൂണിയന് സാംസ്കാരിക സംഗമം സംഘടിപ്പിച്ചത്.
ഓണാഘോഷത്തിനും അത്തപ്പൂമത്സരത്തിനും സര്‍ക്കാര്‍ ഓഫീസുകളില്‍ വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് കാറ്റില്‍ പറത്തിയാണ് സാംസ്കാരിക സംഗമവും കലാജാഥാ അംഗങ്ങളെ ആദരിക്കലും നടത്തിയത്. സമ്മേളനത്തില്‍ നഗരത്തിലെ സര്‍ക്കാര്‍ഓഫീസുകളിലെ 450ല്‍പ്പരം ജീവനക്കാര്‍ പങ്കെടുത്തു. ചടങ്ങ് ഉദ്ഘാടനം ചെയ്തതാകട്ടെ മന്ത്രി ഇ.പി. ജയരാജനും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാജാഥാ അംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇത്തരം പരിപാടികള്‍ ഓഫീസ് സയമത്തിനുശേഷം നടത്താമെന്നിരിക്കെ ജീവനക്കാര്‍ പങ്കെടുത്ത പരിപാടിക്ക് സര്‍വ്വ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. ഇതിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ വിവിധ സംഘടനകള്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: