തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തയയ്ച്ചു.
മെഡിക്കല്‍, ഡെന്റല്‍ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായി ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും കടുത്ത ദുരിതത്തിലായതായി കത്തില്‍ പറയുന്നു. സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള പൂര്‍ണ്ണ നിയന്ത്രണം ലഭിച്ച മാനേജ്മെന്റുകള്‍ തന്നിഷ്ടപ്രകാരം പ്രവേശനം നടത്തിയതുമൂലം മെറിറ്റിലുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി ഹൈക്കോടതിയില്‍ നിന്നു മറച്ചുവച്ചതാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടത്താമായിരുന്ന എംബിബിഎസ്, ബിഡിഎസ് പ്രവേശന നടപടികള്‍ പൂര്‍ണമായി സ്വാശ്രയ മാനേജ്മെന്റുകളുടെ കൈകളിലെത്തിച്ചത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആരോഗ്യമന്ത്രിക്കാണ്. ഇത് കണക്കിലെടുത്ത് മന്ത്രി കെ.കെ. ശൈലജയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ തയാറാകണം.
സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ മാനേജ്മെന്റുകളെ നിയന്ത്രിക്കുന്നതിന് മധ്യപ്രദേശ് സര്‍ക്കാര്‍ 2007ല്‍ ഒരു നിയമം പാസാക്കിയിരുന്നു. ആ നിയമത്തെ മാനേജ്മെന്റുകള്‍ മധ്യപ്രദേശ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. എന്നാല്‍ മാനേജ്മെന്റുകളുടെ വാദം കോടതി തള്ളി. അതിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട അപ്പീലില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ശരിവച്ചുകൊണ്ട് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് 2016 മെയ് 2ന് വിധി പുറപ്പെടുവിച്ചിരുന്നു.
സ്വാശ്രയ മാനേജ്മെന്റുകള്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ നല്കിയ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ ഈ വിധിന്യായം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാതെ മൗനം പാലിക്കുകയായിരുന്നു. തെറ്റ് തിരുത്തി വിദ്യാര്‍ത്ഥികളുടെ താല്പര്യത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുരളീധരന് കത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: