തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ബാബു വാങ്ങിയ ശമ്പളത്തിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് വിജിലന്‍സ് കത്ത് നല്‍കും. കഴിഞ്ഞ പത്ത് വര്‍ഷത്തെ ശമ്പള രേഖകളാണ് വിജിലന്‍സ് ആവശ്യപ്പെടുന്നത്.
ബാബുവിന്റെ സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ശമ്പള വിവരങ്ങള്‍ വിജിലന്‍സ് തേടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ബാബു ആദായനികുതി വകുപ്പില്‍ സമര്‍പ്പിച്ച നികുതി റിട്ടേണുകളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി തൃപ്പൂണിത്തുറയിലെ എംഎല്‍എയാണ് കെ.ബാബു.
കഴിഞ്ഞ ദിവസം ബാബുവിന്റെ പി.എ ആയ നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. 2012ല്‍ നന്ദകുമാര്‍ തൃപ്പൂണിത്തുറയില്‍ ഒരു ചിട്ടിക്കമ്പനി തുടങ്ങിയിരുന്നു. തനിക്ക് കിട്ടിയ ശമ്പളം ഉപയോഗിച്ചാണ് ചിട്ടിക്കമ്പനി തുടങ്ങിയതെന്നാണ് നന്ദകുമാര്‍ നേരത്തെ നല്കിയ മൊഴി. എന്നാല്‍ വിജിലന്‍സ് പരിശോധനയില്‍ നന്ദകുമാറിന്റെ ശമ്പളം 40,000 രൂപ മാത്രമാണ്. ഈ തുക കൊണ്ട് ഒരു ചിട്ടിക്കമ്പനി തുടങ്ങാന്‍ സാധിക്കില്ലെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വീണ്ടും നന്ദകുമാറിനെ ചോദ്യം ചെയ്തത്.
വരും ദിവസങ്ങളിലും നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: