ആലപ്പുഴ: ബൈക്കിലെത്തി സ്ത്രീകലെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവരുന്ന സംഘത്തിലെ പോലീസ് പിടിയിലായ പത്തിയൂര്‍ ബിസ്മിനാ മന്‍സിലില്‍ ബുനാഷ്ഖാന്‍ (27), ക്വട്ടേഷന്‍, കഞ്ചാവ് ലോബികളുടെ ജില്ലയിലെ പ്രധാന ഇടനിലക്കാരന്. കായംകുളം, കരീലക്കുളങ്ങര, കുറത്തികാട്, വള്ളികുന്നം, മാവേലിക്കര സ്റ്റേഷന് പരിധിയില്‍ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. രാഷ്ട്രീയ നേതാക്കളോടൊത്തുള്ള സൗഹൃദം പാലപ്പോഴും ഇയാളെ പിടികൂടാതെ സംരക്ഷിച്ച് നിര്‍ത്തുകയായിരുന്നു.
നാലുവര്‍ഷം മുമ്പ് കരീലക്കുലങ്ങരയിലുണ്ടായ ഇരുവിഭാഗം ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ബുനാഷ്ഖാന്റെ കാല്‍പാദത്തിനും കൈവിരലുകള്‍ക്കും സാരമായി പരിക്കേറ്റിരുന്നു. ഇതിനുശേഷം ഇയാള്‍ക്ക് പാദം ശരിയായി ഉറപ്പിച്ച് നടക്കാനോ ഓടാനോ കഴിയില്ല. ഇതേത്തുടര്‍ന്നാണ് ഇയാള്‍ പിന്നീട് കഞ്ചാവ് വില്പനയും ക്വട്ടേഷന്‍ സംഘങ്ങളെ ഏകോപിപ്പിച്ച് ആക്രമണം നടത്തി കമ്മീഷന് വാങ്ങാനും ബൈക്കില്‍ കറങ്ങി സ്ത്രീകളെയും പ്രായമായവരെയും ആക്രമിച്ച് സ്വര്‍ണ്ണവും പണവും തട്ടിയെടുക്കാനും തുടങ്ങിയത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന ഇയാള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പു വഴക്കിനെ തുടര്‍ന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം ഇയാള്‍ വീണ്ടും കായംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. നഗരസഭയിലെ പ്രമുഖന്റെ അടുപ്പക്കാരനായ ബുനാഷ് കായംകുളത്ത് അടുത്തിടെയുണ്ടായ ചില ക്വട്ടേഷന്‍ ആക്രമണത്തിന്റെ സൂത്രധാരന്കൂടിയാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവും മയക്കുമരുന്നും നല്കി ക്വട്ടേഷന്‍ സംഘത്തിലെത്തിക്കുകയും ഇവരെ ഉപയോഗിച്ച് ആക്രമണം നടത്തുകയുമാണ് ഇയാളുടെ രീതി. ചെട്ടികുളങ്ങര എരുവ ക്ഷേത്രത്തിലെ പറയെടുപ്പുമായി ബന്ധപ്പെട്ട് പള്ളിക്കുമുന്നിലൂടെ മേളംകൊട്ടി പോയതിന് പറ തടഞ്ഞസംഭവത്തിലും മാവേലിക്കര, കായംകുളം ക്ഷേത്രങ്ങളുടെ കാണിക്ക മണ്ഡപവും പള്ളികളിലെ കുരിശടിയും തകര്‍ത്ത സംഭവത്തിലും ഇയാള്‍ പ്രതിയായിരുന്നു.
കായംകുളം മത്സ്യമാര്‍ക്കറ്റില്‍ തൊഴിലാളികളെ ആക്രമിച്ച കേസ്, കൃഷ്ണപുരത്ത് യുവതിയുടെ കട കത്തിച്ച കേസ്, ജിംനേഷ്യം നടത്തിയിരുന്ന ജയകുമാറിനെ ആക്രമിച്ച കേസ് എന്നിവയിലെല്ലാം സൂത്രധാരന്‍ ബുനാഷ്ഖാനായിരുന്നു. ജില്ലയിലെ വിഘടിച്ചു നിന്ന രണ്ടു ക്വട്ടേഷന്‍ സംഘങ്ങളെ ഏകോപിപ്പിച്ച് ആക്രമണം നടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചതും ഇയാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: