കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ കൂത്തുപറമ്പ് തൊക്കിലങ്ങാടിക്കടുത്ത് പാലായിയില്‍ വിവാഹം ക്ഷണിച്ചതിന്റെ പേരില്‍ ആര്‍എസ്എസ് നേതൃത്വം ആ വിവാഹം ബഹിഷ്കരിച്ചുവെന്ന രീതിയില്‍ ചില പത്ര-ദൃശ്യ മാധ്യമങ്ങളും സിപിഎം നേതൃത്വവും പ്രചരിപ്പിക്കുന്ന വസ്തുതകള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്ന് ആര്‍എസ്എസ് തൊക്കിലങ്ങാടി ശാഖാ കാര്യകാരി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രസ്തുത വിവാഹത്തില്‍ സജീവമായി മുഴുവന്‍ സമയവും പങ്കെടുത്ത ആര്‍എസ്എസ് നേതാക്കളും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു. പരസ്പര വിരുദ്ധമായ ആരോപണങ്ങളാണ് സിപിഎം നേതൃത്വം ഇതുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. പാലായിയില്‍ സിപിഎമ്മിന്റെ കാല്‍നട പ്രചരണ ജാഥയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനാണ് പി.ജയരാജന് അന്ന് പാലായിയില്‍ എത്തിയത്. പ്രസ്തുത പരിപാടി ജനപങ്കാളിത്തമില്ലാതെ പരാജയപ്പെട്ടിരുന്നു. ഈ പരാജയം മറച്ചുവെയ്ക്കാനാണ് ആര്‍എസ്എസിനെതിരെ ഇല്ലാത്ത ആരോപണം ഉന്നയിച്ചത്. വിവാഹദിവസം നടന്ന പാലായി ഗ്രാമത്തിലെ സിപിഎം പരിപാടിയില്‍ നാട്ടുകാരായ ഒരൊറ്റയാളും പങ്കെടുത്തിരുന്നില്ല. ഇതിലുളള വിഭ്രാന്തിയാണ് നുണ പ്രചാരണത്തിനു പിന്നിലുളളത്.
കൂത്തുപറമ്പില്‍ നടന്ന സമാധാനയോഗത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാവിനെ ക്ഷണിച്ചതിലുളള വൈരാഗ്യം കൊണ്ടാണ് ആര്‍എസ്എസ് വിവാഹം ബഹിഷ്ക്കരിച്ചതെന്ന് പറഞ്ഞ സിപിഎം പിന്നീട് ജയരാജനെ ക്ഷണിച്ചതു കൊണ്ട് ആര്‍എസ്എസ് വിവാഹം ബഹിഷ്കരിച്ചുവെന്ന് പ്രചരിപ്പിച്ചു. സെപ്തംബര്‍ 4 ന് വിവാഹം കഴിഞ്ഞ് പതിമൂന്ന് ദിവസം കഴിഞ്ഞ് 17 നാണ് പി.ജയരാജന് ഇല്ലാക്കഥയുമായി രംഗത്തെത്തിയത്. ഇതുകൊണ്ടുതന്നെ ആരോപണത്തിലെ ദുരൂഹത വളരെ വ്യക്തമാണ്. പ്രദേശവാസികളായ ആര്‍എസ്എസിന്റെ ജില്ലാ-താലൂക്ക്, ശാഖാ ചുമതലകളുളളവരെല്ലാം വിവാഹത്തില്‍ സംബന്ധിച്ചിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് പറഞ്ഞത് വരന്റെ പിതാവാണ് വിവാഹം ക്ഷണിച്ചതെന്നാണ്. എന്നാല്‍ വരന്റെ വീട്ടുകാര്‍ക്ക് പത്ത് വര്‍ഷത്തോളമായി പിതാവുമായി യാതൊരു ബന്ധവുമില്ലെന്നും വിവാഹക്ഷണപത്രം പരിശോധിച്ചാല്‍ ഇക്കാര്യം ആര്‍ക്കും ബോധ്യപ്പെടുമെന്നും കാര്യകാരി അംഗങ്ങള്‍ അറിയിച്ചു. വസ്തുതകള്‍ ഇതാണെന്നിരിക്കെ രാഷ്ട്രീയ വൈരാഗ്യം കാരണം സിപിഎം ജില്ലാ സെക്രട്ടറി ഒരു ഗ്രാമത്തെയും അവിടുത്തെ നാട്ടുകാരേയും അവഹേളിച്ചത് തീര്‍ത്തും ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ഇവര്‍ പറഞ്ഞു. വസ്തുതകള്‍ മനസ്സിലാക്കാതെ ചില പത്ര-ദൃശ്യ മാധ്യമങ്ങള്‍ സിപിഎം ജില്ലാ സെക്രട്ടറി പടച്ചുവിട്ട കളളക്കഥ അതുപോലെ പ്രചരിപ്പിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ എ.പി.പുരുഷോത്തമന്, താലൂക്ക് കാര്യകാരി അംഗം യു.കുമാരന്, താലൂക്ക് പ്രചാര്‍ പ്രമുഖ് സി.കെ.സുരേഷ്ബാബു, കൂത്തുപറമ്പ് നഗര്‍ കാര്യവാഹ് കെ.എ.പ്രത്യുഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: